ലക്നൗ : ഉത്തർപ്രദേശിൽ ബിജെപിയ്‌ക്കും യോഗി സർക്കാരിനും രണ്ടാമൂഴം പ്രവചിച്ച് സർവ്വേഫലം. പ്രമുഖ ദേശീയ മാദ്ധ്യമമായ ടൈംസ് നൗ നടത്തിയ അഭിപ്രായ സർവ്വേയിലാണ് ബിജെപി വീണ്ടും അധികാരത്തിൽവരുമെന്ന് വ്യക്തമാക്കുന്നത്. പ്രവചനം ഫലിച്ചാൽ ഉത്തർപ്രദേശിൽ ചരിത്ര നേട്ടമാകും ബിജെപി സ്വന്തമാക്കുക.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളാണ് യുപിയിൽ ബിജെപിയ്‌ക്ക് തുണയാകുന്നത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 53.4 ശതമാനം പേരും യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. 47.41 ശതമാനം പേർ യോഗി ആദിത്യനാഥിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങളിൽ തൃപ്തരാണ്.
ആകെ 403 നിയമസഭാ സീറ്റുകളാണ് ഉത്തർപ്രദേശിൽ ഉള്ളത്. ഇതിൽ 227 മുതൽ 250 സീറ്റുകൾവരെ സീറ്റുകൾ ബിജെപി സ്വന്തമാക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നത്. സഖ്യകക്ഷികൾ കൂടി ചേരുന്നതോടെ ആകെ സീറ്റുകളുടെ എണ്ണം ഇതിലും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
നിർണായക മേഖലകളിലെല്ലാം ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നമാണ് സർവ്വേഫലം വ്യക്തമാക്കുന്നത്. റുഹെൽഖന്ദിൽ 31 മുതൽ 36 സീറ്റുകൾവരെ ബിജെപി സ്വന്തമാക്കുമ്പോൾ അവ്ദാഹിൽ ഇത് 56 മുതൽ 64 വരെയായി ഉയരുമെന്നാണ് പ്രവചനം. 19 നിയമസഭാ സീറ്റുകളുള്ള ബുന്ദെൽകന്ദിൽ 14 സീറ്റുകൾവരെ ബിജെപി നേടുമെന്നും സർവ്വേഫലം വ്യക്തമാക്കുന്നു.
യുപി തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കും യോഗി ആദിത്യനാഥിനും നിർണായകമായ വികസന പ്രവർത്തനങ്ങളിൽ ഒന്നാണ് കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി. ഇടനാഴിയുടെയും, രാമക്ഷേത്രത്തിന്റെയും നിർമ്മാണ് ജനങ്ങളിൽ യോഗി സർക്കാരിനോടുള്ള പ്രിയം ഇരട്ടിയാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ബിജെപിയേ നേരിടാൻ പ്രതിപക്ഷപാർട്ടികൾ കാർഷിക സംഘടനകളുടെ പ്രതിഷേധമാണ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇത് ബിജെപിയുടെ വിജയത്തെ ബാധിക്കില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. 46 ശതമാനം പേരാണ് കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾ ബാധിക്കില്ലെന്ന് പറയുന്നത്.
അതേസമയം പ്രതിപക്ഷപാർട്ടികൾക്ക് കനത്ത തിരിച്ചടികളാണ് സർവ്വേഫലം പ്രവചിക്കുന്നത്. ബിജെപി 300 ലധികം സീറ്റുകൾ സ്വന്തമാക്കുമ്പോൾ പ്രധാന എതിരാളികളായ സമാജ്വാദി പാർട്ടി പകുതി സീറ്റുകളിലേക്ക് ഒതുങ്ങും. 150 സീറ്റുകളാകും പരമാവധി പാർട്ടിയ്‌ക്ക് ലഭിക്കുക. 31 ശതമാനം പേർ അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. സർവ്വേയിൽ മൂന്നാം സ്ഥാനം പ്രവചിക്കുന്നത് ബഹുജൻ സമാജ്വാദി പാർട്ടിയ്‌ക്കാണ്. തെരഞ്ഞെടുപ്പിൽ 8 മുതൽ 14 വരെ സീറ്റുകൾ ബിഎസ്പി സ്വന്തമാക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. 11.5 ശതമാനം പേർ മായാവതി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുമ്പോൾ വെറും രണ്ട് ശതമാനം പേർ മാത്രമാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്ര മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. ആറ് മുതൽ 11 സീറ്റുകളിൽ കോൺഗ്രസ് ഒതുങ്ങുമെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.
Comments