ചണ്ഡിഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ വന്നാൽ പ്രധാനമന്ത്രിക്കും സാധാരണക്കാർക്കും സുരക്ഷ ഉറപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ് രിവാൾ. പ്രധാനമന്ത്രിക്ക് നേരിട്ട സുരക്ഷാ വീഴ്ച ഗൗരവമായ വിഷയമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചണ്ഡിഗഢിൽ കെജ് രിവാളിന്റെ പ്രതികരണം.
പ്രധാനമന്ത്രിക്കും സാധാരണക്കാർക്കും സുരക്ഷ നൽകുന്നതിൽ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതായും കെജ് രിവാൾ ആരോപിച്ചു. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും കെജ് രിവാൾ പറഞ്ഞു. രണ്ട് ദിവസത്തെ പരിപാടികൾക്കായാണ് കെജ് രിവാൾ പഞ്ചാബിലെത്തിയത്.
പഞ്ചാബിൽ അവതരിപ്പിക്കുന്ന പത്തിന അജണ്ടയും കെജ് രിവാൾ പുറത്തിറക്കി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാകും ആം ആദ്മി പാർട്ടി ഊന്നൽ നൽകുകയെന്നാണ് കെജ് രിവാളിന്റെ വാഗ്ദാനം. തൊഴിൽ തേടി കാനഡയിൽ ഉൾപ്പെടെ പോയ പഞ്ചാബി യുവാക്കളെ അഞ്ച് വർഷത്തിനുളളിൽ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും മൊഹാലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെജ് രിവാൾ പറഞ്ഞു.
പഞ്ചാബിനെ ലഹരിമുക്ത സംസ്ഥാനമാക്കും. സംസ്ഥാനത്ത് രാഷ്‌ട്രീയക്കാരും മയക്കുമരുന്ന് മാഫിയയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. എഎപി അധികാരത്തിലെത്തിയാൽ ഈ സിൻഡിക്കേറ്റിനെ ഇല്ലാതാക്കുമെന്നും കെജ് രിവാൾ പറഞ്ഞു.















