ചണ്ഡീഗഡ് : പഞ്ചാബിൽ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം ആരംഭിച്ചുകഴിഞ്ഞു. പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവും നിലവിലെ മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയും തമ്മിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി തർക്കം മുറുകിയിരിക്കുകയാണ്. പഞ്ചാബിലെ ജനങ്ങൾ ഒരു പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് സിദ്ധു പറഞ്ഞപ്പോൾ അത് താനായിരിക്കുമെന്ന സൂചനയുമായാണ് ഛന്നി രംഗത്തെത്തിയത്.
എന്നാൽ ഈ രണ്ട് പേർക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് കോൺഗ്രസ് മുതിർന്ന നേതാവും എംപിയുമായ മനീഷ് തിവാരി. പഞ്ചാബിനെ നയിക്കാൻ കുറച്ച് കൂടി പ്രഗല്ഭരായ നേതാക്കളെയാണ് വേണ്ടതെന്ന് തിവാരി പറഞ്ഞു.
പഞ്ചാബ് നേരിടുന്ന വെല്ലുവിളികളെ പരിഹരിക്കാനും കഠിനമായ തീരുമാനങ്ങൾ എടുക്കാനും യോഗ്യനായ മുഖ്യമന്ത്രിയെയാണ് സംസ്ഥാനത്തിന് ആവശ്യം. സാമൂഹ്യ നിർമ്മിതിക്ക് എതിരായർക്ക് ഈ സ്ഥാനം നൽകരുത്. തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തള്ളിക്കളഞ്ഞ നേതാക്കളെയുമല്ല പഞ്ചാബിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളോട് കൂറ് പുലർത്തുന്നവർക്ക് പ്രത്യേക സ്ഥാനം നൽകുന്ന ഹൈക്കമാന്റ് നിലപാടിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു മനീഷ് തിവാരി.
പഞ്ചാബ് കോൺഗ്രസിൽ നേതാക്കൾ ഉൾപ്പോര് നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ അത് മുറുകിയിരിക്കുകയാണ്. പാർട്ടി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവും മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയും മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഏറ്റവും കടുത്ത മത്സരമാണ് ഇക്കുറി പഞ്ചാബിൽ കോൺഗ്രസ് നേരിടുന്നത് എന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായി അമരീന്ദർ സിംഗുമായി സഖ്യം ചേർന്ന് ഇരട്ടിക്കരുത്തോടെ ബിജെപി തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ശിരോമണി അകാലി ദളും ആം ആദ്മി പാർട്ടിയും ഉൾപ്പെടെ കോൺഗ്രസിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
Comments