പാലക്കാട് : സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ ഭാര്യയേയും സ്വന്തം കുഞ്ഞുങ്ങളേയും വീട്ടിൽ നിന്ന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂരിലാണ് സംഭവം. വീട്ടമ്മ റാബിയ നസീറും മക്കളുമാണ് രാത്രിയിൽ ഉൾപ്പെടെ ഭർത്താവിന്റെ ദയയ്ക്ക് വേണ്ടി ഗേറ്റിന് മുന്നിൽ കാത്തിരിക്കുന്നത്.
ലക്ഷങ്ങൾ സ്ത്രീധനം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് ഇയാൾ പീഡിപ്പിക്കുന്നത് എന്ന് റാബിയയും കുടുംബവും ആരോപിക്കുന്നു. തുടർന്ന് കോടതി ഇടപെട്ടിട്ടും ഇയാൾ ഭാര്യയെ വീട്ടിൽ കയറ്റാൻ തയ്യാറായില്ല. വീട് പൂട്ടി ഭർത്താവ് കുടുംബത്തേയും കൊണ്ട് നാട് വിട്ടിരിക്കുകയാണ്. മൂന്ന് ദിവസമായി കുഞ്ഞുങ്ങളെയും കൂട്ടി ഈ ഗേറ്റിനോട് ചേർന്നാണ് റാബിയയുടെ താമസം. ഭർത്താവ് ഇവരെ തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ല.
എന്നാൽ റാബിയയും കുടുംബവും ഉന്നയിക്കുന്ന പരാതികൾ വ്യാജമെന്നാണ് ഭർത്താവിന്റെയും കുടുംബത്തിന്റെയും നിലപാട്. മറ്റൊരു ബന്ധു ആശുപത്രിയിലായതിനാൽ വീട്ടിലേക്കെത്താൻ സാധിക്കില്ലെന്നാണ് ഭർത്താവ് പറയുന്നത്.
Comments