തൃശൂർ: എങ്കക്കാടിലെ വീടായ ഓർമ്മയിൽ നിന്നും കെപിഎസി ലളിത പടിയിറങ്ങി. ഇനി എറണാകുളത്തുള്ള മകൻ സിദ്ധാർത്ഥിനൊപ്പമാകും കെപിഎസി ലളിത താമസിക്കുക. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് മാസം മുൻപാണ് താരം ഡിസ്ചാർജ് ആയത്. നടിയെ ഓർമ്മയിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ ആരോഗ്യം മോശമായതോടെ സിദ്ധാർത്ഥിനൊപ്പം എറണാകുളത്തെ വീട്ടിലേക്ക് താമസം മാറി.
വീട്ടിലേക്ക് തിരികെ പോകണമെന്ന് താത്പര്യം പ്രകടിപ്പിച്ചതോടെയാണ് കെപിഎസി ലളിതയെ ഇവിടേക്ക് കൊണ്ടുവന്നത്. എന്നാൽ ഇവിടെ വന്ന് ദിവസങ്ങൾക്കുള്ളിൽ നടിയുടെ ആരോഗ്യം മോശമാവുകയായിരുന്നു. സംസാരിക്കാനും ആരേയും തിരിച്ചറിയാനും സാധിക്കാത്ത അവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതായാണ് വിവരം. സിദ്ധാർത്ഥും കുടുംബവും ഈ ദിവസങ്ങളിൽ കെപിഎസി ലളിതയോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കരൾ രോഗം മൂലം കെപിഎസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവെയ്‌ക്കേണ്ടി വന്നതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു കാലമായി രോഗാവസ്ഥകൾ നടിയെ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ടെലിവിഷൻ പരമ്പരകളിലടക്കം നടി സജീവമാണ്. അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടെ നിന്ന് തിരിച്ചു വന്നതിനു ശേഷമാണ് രോഗം മൂർച്ഛിക്കുന്നതും ആശുപത്രിയിൽ ചികിത്സ തേടുന്നതും.
Comments