കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പൊരുതുന്നു. രണ്ടാം ഇന്നിംഗ്‌സിൽ തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ ഫോമിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്തിന്റേയും(71) കരുതലോടെ ബാറ്റ് വീശുന്ന വിരാട് കോഹ് ലിയുടേയും(29) മികവിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 150 എന്ന നിലയിലാണ്. രാഹുലിനേയും(10) മായങ്കിനേയും(7) പൂജാരയേയും(9) രഹാനയേയും(1) നഷ്ടപ്പെട്ട ഇന്ത്യ ഒരുഘട്ടത്തിൽ 4ന് 58 എന്ന നിലയിൽ തകർന്ന അവസ്ഥയിലായിരുന്നു.
അഞ്ചാം വിക്കറ്റിൽ ഏറെ കരുതലോടെ നിലയുറപ്പിതച്ച വിരാടിന്റെ ശക്തമായ പിന്തുണയോടെയാണ് ഋഷഭ് പന്ത് ബാറ്റിംഗ് ആരംഭിച്ചത്. 142 പന്തുകളെ നേരിട്ട് 29 റൺസ് മാത്രമെടുത്താണ് കോഹ് ലി ഉറച്ചു നിൽക്കുന്നത്. എന്നാൽ മികച്ച സ്‌ട്രോക്കുകളിലൂടെ 76 പന്തിൽ 71 റൺസുമായിട്ടാണ് പന്തിന്റെ ബാറ്റിംഗ്.
ദക്ഷിണാഫ്രിക്കയ്‌ക്കായി റബാഡയും ജാൻസെനും രണ്ടു വിക്കറ്റു വീതം വീഴ്‌ത്തി. ആദ്യ ഇന്നിംഗ്‌സിൽ 5 വിക്കറ്റുകൾ വീഴ്‌ത്തി ബൂംമ്രയാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. ഉമേഷ് യാദവും മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷാർദ്ദൂൽ ഠാക്കൂർ ഒരു വിക്കറ്റും നേടി. അശ്വിന് വിക്കറ്റ് ലഭിച്ചില്ല. 72 റൺസ് നേടിയ പീറ്റേഴ്‌സണും 28 നേടിയ ബാവുമായ്‌ക്കുമാണ് അല്പമെങ്കിലും ചെറുത്തുനിൽക്കാനായത്. ആതിഥേയരുടെ അവസാന അഞ്ചുവിക്കറ്റുകൾ 50 റൺസിലാണ് വീണത്.
Comments