തിരുവനന്തപുരം: കൊറോണ വൈറസിന്റേയും പുതിയ വകഭേദം ഒമിക്രോണിന്റേയും വ്യാപന പശ്ചാത്തലത്തിൽ ഇന്ന് വീണ്ടും അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള യോഗത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കൊറോണ വ്യാപനത്തെ തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
സ്‌കൂൾ, ഓഫീസ് പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. വാരാന്ത്യ നിയന്ത്രണം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ സർക്കാർ ഏർപ്പെടുത്തിയിരുന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനിച്ചത്.
സ്‌കൂളുകൾ അടക്കേണ്ട സാഹചര്യം നിലവിലില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തിൽ സ്വീകരിക്കുമെന്നും മറ്റ് തീരുമാനങ്ങളെ കുറിച്ച് വൈകാതെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
അതേസമയം പൊതു, സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കൂടുതൽ കർശനമാക്കിയിരുന്നു. വിവാഹ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി എന്നും സർക്കാർ അറിയിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ നിലനിൽക്കെ സിപിഎമ്മിന്റെ കൂട്ട തിരുവാതിരക്കളിയും കോഴിക്കോട് ജില്ലാ സമ്മേളനവും നടന്നത് വ്യാപക വിമർശനത്തിനും വഴിയൊരുക്കിയിട്ടുണ്ട്.
Comments