കോട്ടയം: ബലാത്സംഗം ഉൾപ്പെടെ ഏഴ് കേസിലും ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, ആവർത്തിച്ചുള്ള ബലാൽസംഗം, അധികാര ദുർവിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായ തടഞ്ഞുവെയ്‌ക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തൽ എന്നി കേസുകളിലാണ് ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റവിമുക്തനായത്. തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നായിരുന്നു ഫ്രാങ്കോ മുളയ്‌ക്കലിന്റെ വക്കീലിന്റെ പ്രതികരണം.
ആഴ്‌ച്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്ര സമരം, 105 ദിവസത്തെ രഹസ്യ വിചാരണയിലൂടെയുള്ള വിസ്താരം എല്ലാത്തിനുമൊടുലിൽ നീതി ഇനിയും അകലെയാണ് അതിജീവിതയ്‌ക്ക്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കോടതിയിൽ സമർപ്പിച്ചത്. കുറഞ്ഞത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്.
2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്. 2019 നവംബർ 30ന് വിചാരണ ആരംഭിച്ച കേസിൽ 83 സാക്ഷികളിൽ 39 പേരെ ഇതുവരെ വിസ്തരിച്ചു. കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
Comments