കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വെറുതെവിട്ട കോടതിയുടെ വിധി പകർപ്പ് പുറത്ത്. 287 പേജുള്ള വിധിപകർപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഫ്രാങ്കോയ്ക്കെതിരെ തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിധി പകർപ്പിൽ പറയുന്നു. മൊഴി മാറ്റി പറഞ്ഞ ഇരയുടെ നിലപാട് വിശദീകരിക്കാൻ പ്രോസിക്യൂഷനായില്ല. ബലപ്രയോഗം നടത്തിയെന്ന് ആദ്യ മൊഴികളിലില്ല. ഇക്കാര്യം ഡോക്ടറോട് പറഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്ന മൊഴി മുഖവിലയ്ക്കെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.
കന്യാസ്ത്രീയുടെ മൊബൈലും ലാപ്ടോപ്പും പരിശോധിച്ചില്ല. ഇക്കാര്യത്തിൽ പോലീസ് വീഴ്ച്ച വരുത്തിയെന്നും വിധിയിൽ വ്യക്തമാക്കുന്നു. ബിഷപ്പുമായി കന്യാസ്ത്രീ ഇടപെട്ടത് സന്തോഷത്തോടെയാണെന്ന് വീഡിയോകളും ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മൽപ്പിടുത്തമുണ്ടായത് ആരും കേട്ടില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. തൊട്ടടുത്ത മുറികളിൽ ആളില്ലായിരുന്നുവെന്ന് സ്ഥാപിക്കാനായില്ല. പ്രോസിക്യൂഷന്റെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും വിധിയിൽ പറയുന്നു.
ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് പ്രതികാര നടപടിയെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാൽ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോൾ കന്യാസ്ത്രീ മൊഴി നൽകി. പരാതിക്കാരിയുടെ മൊഴി പൂർണാർത്ഥത്തിൽ മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്ന് കോടതി പറയുന്നു. സ്വാർത്ഥതാത്പര്യങ്ങൾ ഉള്ളവരുടെ നീക്കത്തിന് ഇര വഴങ്ങിയെന്ന് ബോധ്യമായതായും കോടതി വ്യക്തമാക്കി.
കന്യാസ്ത്രീകൾക്കിടയിലുള്ള ശത്രുത, ഗ്രൂപ്പ് പോരാട്ടം എന്നിവ കേസിലേക്ക് നയിച്ചുവെന്ന് കോടതി വിലയിരുത്തി. അധികാരമോഹവും മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചു. കേസ് ഒത്തുതീർക്കാൻ പരാതിക്കാരി തയാറായതായും കോടതി ചൂണ്ടിക്കാട്ടുന്നു. ബിഹാർ അതിരൂപതയ്ക്ക് കീഴിലെ പ്രത്യേക കേന്ദ്രം വിട്ടുകൊടുത്താൽ ഒത്തുതീർപ്പിന് തയാറായേനെയെന്ന് കോടതി പറയുന്നു.
പരാതിക്കാരിയായ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവും നോയിഡയിൽ താമസക്കാരിയുമായ അദ്ധ്യാപിക കന്യാസ്ത്രീക്ക് എതിരെ മദർ ജനറലിനു അയച്ച ഇമെയിൽ സന്ദേശം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഇത് പ്രതിഭാഗത്തിന്റെ വാദങ്ങൾക്ക് ശക്തമായ തെളിവായി. പ്രോസിക്യൂഷൻ ഭാഗത്ത് വിസ്തരിച്ച 39 സാക്ഷികളും അനുകൂലമായി മൊഴി നൽകിയിട്ടും ഈ മൊഴികളെല്ലാം കളവാണെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് തെളിഞ്ഞു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്നലെ രാവിലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയിൽ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടൻ ഫ്രാങ്കോയുടെ പ്രതികരണം.
Comments