കോട്ടയം: ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിയിൽ പോലീസ് നിയമോപദേശം തേടും. അതിന് ശേഷമെ അപ്പീൽ നൽകുന്ന കാര്യം തീരുമാനിക്കൂ. അതിജീവിതയുടെ മൊഴി കോടതി തള്ളിയത് നിസ്സാര പൊരുത്തക്കേടുകളുടെ പേരിലാണെന്നും പരാതിക്കാരിയ്‌ക്ക് അനുകൂലമായ തെളിവുകൾ കോടതി സ്വീകരിച്ചില്ലെന്നും വാദിഭാഗം സാക്ഷികളെ കോടതി വിശ്വാസത്തിലെടുത്തില്ലെന്നുമാണ് വിലയിരുത്തൽ.
പ്രോസിക്യൂഷൻ വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടുന്നതാണ് ബിഷപ്പ് ഫ്രാങ്കോ കേസിലെ വിധിന്യായം. കന്യാസ്ത്രീയുടെ മൊബൈൽ ഫോൺ കണ്ടെത്തുന്നതിൽ വീഴ്‌ച്ചകൾ പറ്റി. ഫോൺ ആക്രിക്കാരന് വിറ്റുപോയെന്ന വിശദീകരണത്തിൽ പൊരുത്തക്കേടുണ്ട്. സന്യാസി സമൂഹത്തിന്റെ ലാപ്‌ടോപ്പ് പിടിച്ചെടുക്കുന്നതിലും വീഴ്‌ച്ച സംഭവിച്ചുവെന്ന് വിധിന്യായത്തിൽ സൂചിപ്പിക്കുന്നു.
കർദിനാൾ മാർ ആലഞ്ചേരിയെ കന്യാസ്ത്രീ കണ്ടതിലും വ്യക്തത വരുത്താനുണ്ടെന്നാണ് വിധിന്യായം. ബലാത്സംഗം ചെയ്യപ്പെട്ടതായി തന്നോട് പറഞ്ഞിട്ടില്ലെന്ന് കർദിനാൾ കോടതിയെ അറിയിച്ചു. പരാതിക്കാരിയും മറ്റും തന്നെ വന്നുകണ്ടത് സിറോ മലബാർ സഭയിൽ ചേരാനെന്നും കർദിനാൾ കോടതിയെ അറിയിച്ചിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്നലെ രാവിലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെവിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടൻ ഫ്രാങ്കോയുടെ പ്രതികരണം.
Comments