തിരുവനന്തപുരം : കൊറോണ ആശങ്ക ഇരട്ടിയാക്കി സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധിയ്‌ക്ക് കൊറോണ. ഐബി സതീഷ് എംഎൽഎയ്‌ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്ന് ഉച്ചയോടെയാണ് എംഎൽഎയുടെ പരിശോധനാ ഫലം പുറത്തുവന്നത്. ഇന്നലെ നടന്ന സമ്മേളനത്തിലാണ് മറ്റ് പ്രതിനിധികൾക്കൊപ്പം സതീഷും പങ്കെടുത്തത്. വേദിയിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ നിരവധിപേർ അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യം പരിഗണിക്കുമ്പോൾ വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് രോഗം പടരാനാണ് സാദ്ധ്യത.
300 ലധികം പേരാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അടച്ചിട്ട ഹാളിലായിരുന്നു പരിപാടി. അടച്ചിട്ട മുറികളിൽ ആളുകൾ കൂട്ടം ചേരുന്നത് വൈറസ് വ്യാപനം അതിവേഗത്തിലാക്കുമെന്നാണ് പഠനം. ഈ സാഹചര്യത്തിൽ എംഎൽഎയ്‌ക്ക് രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്.
കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തകൃതിയായി തുടരുന്ന സിപിഎം ജില്ലാ സമ്മേളനങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ എംഎൽഎയ്‌ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാൽ എംഎൽഎയ്‌ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടി തുടരാനാണ് സിപിഎമ്മിന്റെ തീരുമാനം.
നിലവിൽ 36 ശതമാനത്തിന് മുകളിലാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതേ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി കളക്ടർ നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് എംഎൽഎയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് വാർത്തകൾ പുറത്തുവരുന്നത്.
Comments