തൃശൂർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെ മുൻ എംഎൽഎ പിസി ജോർജ്ജുമായി കൂടിക്കാഴ്‌ച്ച നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ. ഇന്നലെ രാവിലെ പത്തരയോടെയാണ് ഫ്രാങ്കോ പിസി ജോർജ്ജിന്റെ വീട്ടിലെത്തിയത്. ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ പീഡനത്തിനിരയായ കന്യാസ്ത്രീയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പി.സി ജോർജ് ഉയർത്തിയത്. ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ( സാത്താനെ ആരാധിക്കുന്നവർ) ഭാഗമാണെന്നും പിസി ജോർജ്ജ് ആരോപിച്ചു. കന്യാസ്ത്രീ മഠത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ മദ്യപിക്കുന്നത് താൻ കണ്ടതാണ്. കുടിച്ചു കൂത്താടിയ അവരെ താനാണ് ഓടിച്ചു വിട്ടതെന്നും പിസി ജോർജ്ജ് പറയുന്നു.
കേസിന്റെ കാലയളവിൽ തന്നെ പിന്തുണച്ചതിനുള്ള നന്ദി അറിയിക്കാനാണ് പിസി ജോർജ്ജിനെ ഫ്രാങ്കോ മുളയ്‌ക്കൽ കണാനെത്തിയത്. പത്ത് മിനിറ്റ് പിസി ജോർജ്ജിന്റെ വീട്ടിൽ സമയം ചെലവഴിച്ച ബിഷപ്പ് അരിവിത്തുറ പള്ളിയിലും ഭരണങ്ങാനത്തെ അൽഫോൺസാമ്മയുടെ കബറിടത്തിലും എത്തി പ്രാർത്ഥിച്ചു.
ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
Comments