റോം: ഓസ്ട്രേലിയയിൽ തുടരുന്ന ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിസയില്ല. വിസ നിഷേധിച്ചതിന് എതിരായ ജോക്കോവിച്ചിന്റെ അപ്പീൽ ഓസ്‌ട്രേലിയൻ കോടതി തള്ളി. ഫെഡറൽ കോടതിയുടെ മൂന്നംഗ ബഞ്ച് ഏകകണ്‌ഠേന തീരുമാനമെടുക്കുകയായിരുന്നു. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ജോക്കോവിച്ചിന് വിസ നിഷേധിച്ചത്. ഈ സാഹചര്യത്തിൽ ജോക്കോവിച്ചിനെ സെർബിയയിലേക്ക് തിരിച്ചയക്കും. ഓസ്‌ട്രേലിയയിലേക്ക് മൂന്ന് വർഷത്തെ വിലക്കും ഏർപ്പെടുത്തും.
ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രിയായ അലക്സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി അദ്ദേഹത്തെ നാടു കടത്താനുള്ള നിർണായക തീരുമാനം എടുത്തത്. സെക്ഷൻ 133 സി(3) പ്രകാരമാണ് വിസ റദ്ദ് ചെയ്യുന്നത്. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ഗ്രാൻഡ്സ്ളാം ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ജോക്കോവിച്ചിനെ കഴിഞ്ഞയാഴ്ച വിമാനത്താവളത്തിൽ വച്ച് അധികൃതർ തടയുകയായിരുന്നു. കൊറോണ വാക്സിൻ എടുത്തില്ലെന്നും, വാക്സിൻ എടുക്കാത്തതിന് കാരണം കാണിച്ചില്ലെന്നും ആരോപിച്ച് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയിരുന്നു. എന്നാൽ കൊറോണ ബാധിച്ചതിന്റേയും വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് ലഭിച്ചതിന്റെയും രേഖകളുമായി ജോക്കോവിച്ച് കോടതിയെ സമീപിച്ചു.
തുടർന്നുണ്ടായ നടപടി ക്രമങ്ങളുടെ ഭാഗമായിട്ട് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടി കോടതി മരവിപ്പിച്ചു. എന്നാൽ ഇമിഗ്രേഷൻ മന്തരിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വിസ റദ്ദാക്കി. തുടർന്ന് ഇതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ കോടതിയും ഹർജി തള്ളിയതോടെ ജോക്കോവിച്ചിനെ ഉടൻ നാടുകടത്തിയേക്കും.
Comments