ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. മുൻ ഐപിഎസ് ഓഫീസർ ആസിം അരുൺ കൂടി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജ്യത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് ആസിം അരുൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സാമൂഹിക പ്രവർത്തനത്തിൽ കൂടുതൽ സംഭാവനകൾ നൽകാൻ പാർട്ടിയിൽ അംഗത്വമെടുക്കാൻ ബിജെപി തനിക്ക് മുന്നിൽ നിർദ്ദേശം വെച്ചു. സർവ്വീസിൽ ഇരിക്കെ തനിക്ക് ചെയ്യാൻ സാധിക്കാതെ പോയ നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു. അവയൊക്കെ ബിജെപിയുടെ സഹായത്തോടെ ചെയ്യുമെന്ന് ആസിം അരുൺ പറഞ്ഞു. 50കാരനായ ആസിം അരുൺ 1995ലെ ഐപിഎസ് ബാച്ചുകാരനാണ്.
ബിജെപിയിൽ ചേരാനായി ആസിം അരുൺ സംസ്ഥാന സർക്കാരിന് മുൻപിൽ സ്വയം വിരമിക്കൽ അപേക്ഷ നൽകിയിരുന്നു. കാൺപൂർ നഗറിൽ കമ്മീഷണറായി ഇരിക്കെയാണ് ബിജെപിയിൽ ചേരാൻ അപേക്ഷ നൽകിയത്. എന്നാൽ ഇന്നലെയാണ് തന്റെ അപേക്ഷ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത്. തുടർന്ന് ഇന്ന് രാവിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിക്കുകയായിരുന്നു.
Comments