കൊൽക്കത്ത: ഗോവയിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. മോഹനവാഗ്ദാനങ്ങൾ കണ്ട് കണ്ണ് തള്ളി തൃണമൂലിലെത്തിയ മുൻ എംഎൽഎ അലക്സോ റെജിനാൾഡോ ലോറൻകോ പാർട്ടിയിൽ നിന്നും രാജിവെച്ചു. കോൺഗ്രസ് പാർട്ടി വിട്ട് തൃണമൂലിൽ ചേർന്ന് വെറും ഒരു മാസം പിന്നിട്ടപ്പോഴാണ് രാജി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലോറൻകോയുടെ നീക്കം തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.
ഗോവയിലെ കർട്ടോറിമിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ലോറൻകോ. ഗോവ കോൺഗ്രസ്സിന്റെ വർക്കിംഗ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. തൃണമൂൽ വിടാനുള്ള തീരുമാനം അറിയിച്ച് മമത ബാനർജിയ്ക്ക് അയച്ച കത്തിൽ അദ്ദേഹം കാരണമൊന്നും പറഞ്ഞിട്ടില്ല. രാജി സ്വീകരിച്ച ഗോവയിലെ തൃണമൂൽ കോൺഗ്രസ് ലോറൻകോയ്ക്ക് ആശംസകൾ നേരുന്നുവെന്ന് ട്വിറ്ററിൽ കുറിച്ചു.
ലോക്സഭാ എംപിയും ഗോവ ഇൻ ചാർജുമായ മഹുവ മൊയ്ത്ര പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് രാജിക്കാര്യം അറിയിച്ചത്. പാർട്ടിയ്ക്ക് തിരിച്ചടിയാണ് ലോറൻകോയുടെ രാജിയെന്ന് അദ്ദേഹം പ്രസ്താവനയിൽ പറയുന്നു. ഫെബ്രുവരി 14നാണ് ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Comments