തിരുവനന്തപുരം: സംസ്ഥാനത്ത് കേവലം 10 ദിവസം കൊണ്ട് കൊറോണ രോഗികളുടെ എണ്ണം നാലിരട്ടിയിലധികമായി വർധിച്ചു. ജനുവരി ഏഴിന് കേസുകൾ 5,000ന് മുകളിലായിരുന്നു. അത് ജനുവരി 12ന് 12,000ന് മുകളിലും ഇന്ന്് 22,000ന് മുകളിലും എത്തി. ആരിൽ നിന്നും രോഗം പകരുന്ന അവസ്ഥയാണുള്ളതെന്നും സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും ഇനിയും കേസുകൾ കുത്തനെ ഉയരാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് അഭ്യർത്ഥിച്ചു.
രണ്ടാം തരംഗത്തിന് ശേഷം സംസ്ഥാനത്തെ കൊറോണ കേസുകൾ ഡിസംബർ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് രോഗികൾ വർദ്ധിച്ചു.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 60,161 വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ 182 ശതമാനം വർധനവാണിത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ 160 ശതമാനവും, ആശുപത്രികളിലെ രോഗികൾ 41 ശതമാനവും, ഫീൽഡ് ആശുപത്രികളിലെ രോഗികൾ 90 ശതമാനവും, ഐസിയു രോഗികൾ 21 ശതമാനവും, വെന്റിലേറ്റർ രോഗികൾ 6 ശതമാനവും, ഓക്സിജൻ കിടക്കകളിലെ രോഗികൾ 30 ശതമാനവും വർധിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും അധികമായുണ്ടായേക്കാം. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കും. അതിനാൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ശരിയായവിധം എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
പൊതു ചടങ്ങുകൾ മാർഗനിർദേശ പ്രകാരം മാത്രം നടത്തണം. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്‌ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് പരിശോധന നടത്തണം. കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവർ ഒരിക്കലും മാസ്‌ക് താഴ്‌ത്തരുത്. എല്ലാവരും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Comments