ബെംഗളൂരു : മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനായാണ് ഹിജാബ് വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന ആരോപണവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി നസീർ പാഷ . ഹിജാബിന്റെ പേരിൽ ഇവിടെയുള്ള കോളേജുകൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും നസീർ പാഷ പ്രസ്താവനയിൽ പറയുന്നു.
സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിലനിൽക്കുന്ന ഹിജാബ് വിവാദങ്ങളെക്കുറിച്ചാണ് നസീർ പാഷയുടെ പ്രസ്താവന . “ചില കോളേജുകൾ ശിരോവസ്ത്രത്തിന്റെ വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയും മുസ്ലീങ്ങളുടെ മൗലികവും മതപരവുമായ സ്വാതന്ത്ര്യത്തെ ഹനിക്കുകയുമാണ് .
പെൺകുട്ടികൾക്ക് കാര്യങ്ങൾ തീരുമാനിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. അവർ ഇഷ്ടമുള്ള മാന്യമായ വസ്ത്രം ധരിക്കണം. നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളിലൂടെ സമത്വം കൊണ്ടുവരിക അസാധ്യമാണ്. ആന്തരിക മുൻവിധി കാരണം ശിരോവസ്ത്രത്തെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കുന്നതിനുപകരം, അത് പരിശോധിക്കേണ്ടത് കടമയാണ് – നസീർ പാഷയുടെ പ്രസ്താവനയിൽ പറയുന്നു.
ശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കാത്ത കോളേജ് പ്രിൻസിപ്പലിന്റെ നടപടി യുക്തിരഹിതമാണെന്നും നസീർ പാഷ പറഞ്ഞു. ചിക്കമംഗലൂരിലെ കോപ്പ താലൂക്കിലെ ബാലഗഡി ഗ്രാമത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള കോളേജിലും, മംഗളൂരു കോളേജിലും, ഉഡുപ്പി ഗവ പി.യു കോളജിലുമാണ് ഹിജാബ് ധരിച്ച് ക്ലാസിൽ എത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
Comments