ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ അനന്തരവന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ കുഴൽപ്പണം പിടിച്ചെടുത്തു. ഛന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ മൊഹാലിയിലെ വീട്ടിലും ഓഫീസുകളിലുമായി നടത്തിയ റെയ്ഡിൽ ആറ് കോടിയുടെ കുഴൽപ്പണം പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് റെയ്ഡ് നടത്തിയത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
ഇന്ന് രാവിലെ ആരംഭിച്ച ഇഡി റെയ്ഡ് മണിക്കൂറുകളോളം നീണ്ടു നിന്നു. സംസ്ഥാനത്ത് 12 ഓളം പ്രദേശങ്ങളിലായി സംഘം പരിശോധന നടത്തിയിരുന്നു. നാല് കോടി രൂപ ഭൂപീന്ദറിന്റെ വീട്ടിൽ നിന്നും രണ്ട് കോടി രൂപ ലുധിയാനയിലെ സന്ദീപ് കുമാറിൽ നിന്നുമാണ് കണ്ടെടുത്തത് എന്ന് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നു. ഭൂപീന്ദറിന്റെ അറസ്റ്റും രേഖപ്പെടുത്തി എന്നാണ് വിവരം. പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം അവശേഷിക്കെ അനന്തരവന്റെ സ്ഥാപനങ്ങളിൽ നടത്തുന്ന റെയ്ഡ്, മുഖ്യമന്ത്രി ഛന്നിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എന്നാൽ ഇത് തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ചരൺജീത് സിംഗ് ഛന്നി പറയുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിനെ ഇല്ലാതാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതെന്നും ഛന്നി ആരോപിച്ചു. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ പാർട്ടിക്കുള്ളിലെ പോര് പുറത്തുവന്നത് കോൺഗ്രസിന് വൻ തിരിച്ചടിയായിരുന്നു. ഇതിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ അടുത്ത കുടുംബാംഗങ്ങൾക്കെതിരെ അന്വേഷണം ആരംഭിക്കുന്നത്. ഇത് കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ ബാധക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Comments