ഹോങ്കോങ്: ഹോങ്കോങ്ങിൽ വളർത്തുമൃഗങ്ങളെ കൂട്ടക്കൊല നടത്താനൊരുങ്ങി ഭരണകൂടം. ഹാംസ്‌റ്റേഴ്‌സ് ഉൾപ്പെടെയുള്ള ചെറിയ വളർത്തുമൃഗങ്ങളെയാണ് കൂട്ടക്കുരുതി നടത്തുന്നത്. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ നീക്കം. നടപടികളുടെ ഭാഗമായി ഏകദേശം 2,000 ചെറിയ വളർത്തുമൃഗങ്ങളെ കൊല്ലുമെന്ന് സർക്കാർ വ്യക്തമാക്കി.
പെറ്റ് സ്‌റ്റോറിലെ ചില വളർത്തുമൃഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവയിൽ നിന്ന് ഒരു ജീവനക്കാരനിലേക്കും രോഗം പടർന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയുമായി ഭരണകൂടം മുന്നോട്ട് വന്നിരിക്കുന്നത്.
നെതർലാൻഡ്‌സിൽ നിന്നും ഇറക്കുമതി ചെയ്ത ചില ഹാംസ്‌റ്റേഴ്‌സായിരുന്നു പെറ്റ് ഷോപ്പിൽ ഉണ്ടായിരുന്നത്. ഇറക്കുമതി ചെയ്ത 11 ഹാംസ്റ്റേഴ്‌സിലായിരുന്നു രോഗം. ഇവരിൽ നിന്നും രോഗം പടർന്നയാൾക്ക് കൊറോണയുടെ ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഹാംസ്‌റ്റേഴ്‌സുകളുടെ വിൽപന താൽകാലികമായി നിർത്തിവെച്ചു. അതുപോലെ ചെറിയ മാമ്മലുകളെ ഇറക്കുമതി ചെയ്യുന്നതും കുറച്ച് കാലത്തേക്ക് നിരോധിച്ചിരിക്കുകയാണ്.
അതുപോലെ വളർത്തുമൃഗങ്ങളുമായി ഇടപെടുമ്പോൾ ഉടമസ്ഥർ നല്ലവണ്ണം ശ്രദ്ധിക്കണമെന്നും മൃഗങ്ങളെ ചുംബിക്കരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജനുവരി ഏഴിന് ശേഷം പ്രസ്തുത പെറ്റ് ഷോപ്പിൽ നിന്നും ഹാംസ്റ്റേഴ്‌സിനെ വാങ്ങിയ ആളുകൾ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും മൃഗത്തെ തിരികെ നൽകണമെന്നുമാണ് നിർദേശം.
Comments