ഇസ്ലാമാബാദ് : വിദേശത്തു നിന്നും പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹരീക് ഇ ഇൻസാഫിന് കുരുക്ക് മുറുകുന്നു. പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകളെ ഔദ്യോഗിക രേഖകളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതോടെയാണ് പാർട്ടി വെട്ടിലായിരിക്കുന്നത്. പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറം ലോകം അറിയാതിരിക്കാനാണ് രേഖകളെ ഔദ്യോഗിക രേഖകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സിഖന്ദർ സുൽത്താൻ രാജയാണ് പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഔദ്യോഗിക രേഖകളുടെ പട്ടികയിൽ നിന്നും നീക്കാൻ ഉത്തരവിട്ടത്. രേഖകൾ പുറത്തുവിടാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം രേഖകൾക്ക് ഔദ്യോഗിക സ്വാഭാവം നൽകാൻ ആകില്ലെന്നും, മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്നുമാണ് ഉത്തരവ്.
വിദേശ സ്ഥാപനങ്ങളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിലും നിന്നുമായി 312 മില്യണിലധികം രൂപയാണ് പാർട്ടി കൈപ്പറ്റിയിരിക്കുന്നതെന്നാണ് വിവരം. 2009 മുതൽ 2013 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായിരുന്നു പണം വാങ്ങിയത്. ഇതിൽ 2012-13 സാമ്പത്തിക വർഷം മാത്രം 145 മില്യൺ രൂപയാണ് പാർട്ടിയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
എന്നാൽ വ്യാപകമായി വിദേശ ഫണ്ട് സ്വീകരിക്കുന്നതിനെതിരെ ആരോപണം ഉയർന്നതോടെ രേഖകളിലെ നിർണായക വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു പാക് സർക്കാരിന്റെ നിലപാട്.
Comments