മെൽബൺ: വിരിമിക്കൽ സൂചന നൽകി ടെന്നീസ് താരം സാനിയ മിർസ. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിന്റെ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സാനിയ മിർസയുടെ വാക്കുകൾ.
കോർട്ട് വിടാൻ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് സാനിയ പറഞ്ഞു. മകന് മൂന്ന് വയസായി. അവനെ തനിച്ചാക്കിയുളള ദൂരയാത്രകൾ അവനെ അപകടത്തിലാക്കും. കളിക്കുന്നില്ല എന്ന് പറയുന്നത് അത്ര എളുപ്പമല്ല. പക്ഷെ ഈ ഊർജ്ജം എല്ലാക്കാലത്തും ലഭിക്കുമെന്ന് കരുതാൻ വയ്യ. തന്റെ ഫിറ്റ്‌നസ് പൂർണതോതിൽ വീണ്ടെടുക്കാൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും സാനിയ മിർസ പറഞ്ഞു. മത്സരത്തിന് ശേഷമുളള വാർത്താസമ്മേളനത്തിലാണ് സാനിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ശരീരത്തിന് കേടുപാടുണ്ട്. ഇന്നും കാൽമുട്ടിന് പരിക്കേറ്റിരുന്നു. എന്നാൽ അതാണ് ഇന്നത്തെ തോൽവിക്ക് കാരണമെന്ന് പറയുന്നില്ല. പ്രായമാകുന്തോറും തന്റെ തിരിച്ചുവരവിന് കൂടുതൽ സമയം വേണ്ടി വരുമെന്ന് തിരിച്ചറിയുന്നുണ്ടെന്നും സാനിയ പറഞ്ഞു. കളി ആസ്വദിക്കാൻ കഴിയുവോളം കോർട്ടിൽ തുടരുമെന്നാണ് താൻ എപ്പോഴും പറഞ്ഞിരുന്നത്. എന്നാൽ ഇനി അധികകാലം അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും സാനിയ കൂട്ടിച്ചേർത്തു.
2019 മാർച്ചിലായിരുന്നു സാനിയ കുഞ്ഞിന് ജൻമം നൽകിയത്. കൊറോണ വ്യാപനം ഉൾപ്പെടെയുളള കാരണങ്ങളാൽ പിന്നീട് കളിക്കളത്തിൽ സജീവമാകാൻ കഴിഞ്ഞിരുന്നില്ല. യുക്രെയ്ൻ താരം നാദിയ കിച്ചനോകുമായി ചേർന്നാണ് ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ സാനിയ ഇറങ്ങിയത്. സ്ലോവേനിയയുടെ കജ ജുവാൻ, ടമാര സിദാൻസേക് സഖ്യത്തോടാണ് ഇരുവരും പരാജയപ്പെട്ടത്. സ്‌കോർ 6-4, 7-6.
ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. ഡബ്ല്യുടിഎ സിംഗിൾസ് റാങ്കിംഗിൽ 30 ലെത്തിയ ആദ്യ ഇന്ത്യൻ താരം കൂടിയാണ് സാനിയ.
Comments