കേരളത്തിൽ കൊറോണ കുതിച്ചുയരുന്നു… കഴിഞ്ഞ ദിവസം 30,000 ത്തോട് അടുത്താണ് രോഗ ബാധിതർ… എന്തുകൊണ്ട് സംസ്ഥാനത്ത് ഇത്രയും പേർക്ക് രോഗം ബാധിച്ചു എന്നതിനെ സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ച നടക്കുകയാണ്…കുറച്ച് ദിവസങ്ങൾ കൊണ്ടാണ് കേരളത്തിലെ കൊറോണ കേസുകളിൽ വലിയ വർദ്ധനവുണ്ടായത്. കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാൽ ഈ മാസം 14 ാം തീയതി മുതൽ. മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കൊറോണയെ ഇല്ലാതാക്കാൻ സാധിച്ച മലയാളിക്ക് അടിപതറിയോ എന്ന ചോദ്യങ്ങൾ എല്ലാ ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ വൈറസ് ഇത്രയും വേഗം വ്യാപിക്കാൻ സിപിഎം ജില്ലാ സമ്മേളനങ്ങൾ പ്രധാന കാരണമായി എന്ന് പറയുന്നവരെ കുറ്റം പറയാനാകില്ല.. സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎമാർ അടക്കമുള്ള നേതാക്കൾക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു…… ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത പത്തോളം പേർക്കാണ് രോഗം ബാധിച്ചത്…
കൊറോണ കൂടിയതോടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പോടെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഫേസ്ബുക്കിൽ നിരന്തരമായി പോസ്റ്റ് ഇടുന്നുണ്ട്. പൊതു ചടങ്ങുകൾ മാർഗനിർദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്‌ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവർ അത് മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കൊറോണ പരിശോധന നടത്തണം. എന്നിങ്ങനെയുള്ള മുന്നറിയിപ്പുകളാണ് നൽകുന്നത്. എന്നാൽ ഈ നിർദ്ദേശങ്ങൾ സ്വന്തം പാർട്ടിക്കാർക്ക് പറഞ്ഞുകൊടുക്കാനാണ് ആരോഗ്യമന്ത്രിയോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. സിപിഎം നേതാക്കളും ,പ്രവർത്തകരുമാണ് മാർഗ നിർദേശങ്ങൾ ലംഘിക്കുന്നതെന്നും. മന്ത്രി ആദ്യം സ്വന്തം പാർട്ടിക്കാരെ ഉപദേശിക്കൂ എന്നുമുള്ള പ്രതികരണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് വീണാ ജോർജ്ജിന്റെ ഫേസ്ബുക്ക് പേജ്..
കൊറോണ വ്യാപനത്തിനിടെ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചാണ് സിപിഎം വിവിധ ജില്ലകളിലായി സമ്മേളനം നടത്തിയത്. ജനുവരി 12 ന് കോഴിക്കോട് കടപ്പുറത്ത് നടന്ന സിപിഎം സമ്മേളനത്തെ അഭിസംബോധന ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ഇതിന് പിന്നാലെ കോഴിക്കോട് ഒമിക്രോൺ സമൂഹ വ്യാപനം നടന്നതായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
തിരുവനന്തപുരത്ത് പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും സി പി എം ജില്ലാ സമ്മേളനം നിർബാധം നടന്നു . ജനുവരി 14,15, 16 തീയതികളിൽ ആയിരുന്നു സമ്മേളനം. സമ്മേളനത്തിൽ പിണറായി വിജയനും , സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തത് തലസ്ഥാനത്ത് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങൾ മറികടന്നാണ്.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധി ഐബി സതീഷ് എംഎൽഎയ്‌ക്കും , ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനനും സമ്മേളനത്തിനിടെ കൊറോണ സ്ഥിരീകരിച്ചിരുന്നു.രോഗ ലക്ഷണങ്ങൾ ഉള്ളപ്പോഴും കാട്ടാക്കട എംഎൽഎ ഐബി സതീശൻ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പൂർണ്ണമായും മുഖ്യമന്ത്രിയും പാർട്ടിയും ലംഘിക്കുകയായിരുന്നു. പാറശ്ശാലയിൽ പിണറായി വിജയനെ പുകഴ്‌ത്തിക്കൊണ്ട് നടത്തിയ മെഗാ തിരുവാതിരയിലും എല്ലാ പ്രോട്ടോകോളുകളും കാറ്റിൽപറത്തി. ഇതിനെ പാർട്ടി പ്രതിനിധികൾ തന്നെ വിമർശിച്ചെങ്കിലും സിപിഎം അതും ഒതുക്കിതീർത്തു. ഇതിന് പിന്നാലെ തൃശൂരിലും സിപിഎമ്മിന്റെ പ്രത്യേക തിരുവാതിരക്കളി നടന്നു.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത എടപ്പാൾ മേൽപ്പാലം ഉദ്ഘാടനത്തിലും നിയന്ത്രണങ്ങൾ പൂർണമായും ലംഘിച്ചു. പരിപാടിയിൽ പങ്കെടുത്ത ഏഴോളം പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എടപ്പാൾ ആശുപത്രിയിൽ സാമ്പിൾ പരിശോധനയ്‌ക്ക് നല്കിയയതിനു ശേഷമാണ് ഇവർ പരിപാടിയിൽ പങ്കെടുത്തതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി മുഖ്യാതിഥിയായ പരിപാടിയിൽ ആയിരക്കണക്കിന് പേരാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പങ്കെടുത്തത്. എന്നാൽ ഈ പരിപാടികൾ നടത്തിയതിയതിലെല്ലാം ന്യായീകരണ ക്യാപ്‌സ്യൂളുകളുമായി പാർട്ടിയുടെ സൈബർ പോരാളികളും നേതാക്കളും സജീവമാണ്..
പാർട്ടിയുടെ സമ്മേളനം വൈകിയാൽ അത് ജനാധിപത്യ നടത്തിപ്പിനെ തന്നെ ബാധിക്കുമെന്നും അതുകൊണ്ടാണ് പരിപാടി നീട്ടിക്കൊണ്ടുപോകാതിരുന്നത് എന്നുമാണ് കോടിയേരി ബാലകൃഷ്ണൻ നൽകുന്ന വിശദീകരണം. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ജില്ലാ സമ്മേളനം നടത്തിയത് എന്നും കോടിയേരി വാദിച്ചു.
മഹാമാരിയ്‌ക്കെതിരെ പൊതുസമൂഹം കൈകോർക്കുമ്പോൾ ഭരണകക്ഷി തന്നെ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് സമൂഹ്യ മാദ്ധ്യമങ്ങളിലടക്കം സജീവ ചർച്ചയാണ്. ഭയം വേണ്ട, ജാഗ്രത മതിയെന്നത് പാർട്ടിയ്‌ക്ക് ബാധകമല്ലെന്ന നിലപാടുമായി സിപിഎം നേതൃത്വം മുന്നോട്ടു പോകുമ്പോൾ പൊതുജനം ആശങ്കയിൽ തന്നെയാണ്……














