ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ 50 വർഷമായി ജ്വലിച്ചിരുന്ന അഗ്നിനാളം ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയിൽ ലയിച്ചു. ഇന്ന് 3.30ന് നടന്ന ചടങ്ങിൽ അഗ്നിയുടെ ലയനം നടന്നു. 1971 മുതൽ അണയാതെയാണ് അമർ ജവാൻ ജ്യോതിയിലെ ദീപം ജ്വലിച്ചിരുന്നത്.
ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ അമർ ജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ചു. അമർ ജവാന് ജ്യോതി അണയ്‌ക്കുകയല്ലെന്നും ധീരജവാന്മാരുടെ സ്മരണയ്‌ക്കുള്ള അഗ്നിയുടെ ലയനമാണ് നടക്കുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
ഇന്ത്യൻ സായുധ സേനയിലെ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്. 1971-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായാണ് ദേശീയ യുദ്ധസ്മാരകത്തിൽ അഗ്‌നി ജ്വലിപ്പിച്ചത്.
2019 ഫെബ്രുവരി 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ജ്വാല ജ്വലിപ്പിക്കുന്നത്. അണയാതെ ജ്വലിക്കുന്ന ജ്വാലയാണ് ഇതും. ദേശീയ യുദ്ധ സ്മാരകത്തിന്റെ പ്രധാന സ്തംഭമായ സ്മാരക സ്തംഭത്തിലെ അമർ ചക്രത്തിനുള്ളിലാണ് ഈ ജ്വാല ഉള്ളത്. 40 ഏക്കറിലായി പരന്നുകിടക്കുന്ന ദേശീയ യുദ്ധസ്മാരകം 176 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്.
Comments