ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയ്‌ക്കിടെ ഐപിഎൽ 2022 സീസൺ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് റിപ്പോർട്ട്. ബിസിസിഐയുടെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുംബൈയിലായിരിക്കും മത്സരങ്ങളെന്നും കാണികൾക്ക് പ്രവേശനമില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ആവശ്യമെങ്കിൽ പൂനെയേയും വേദിയായി ഉൾപ്പെടുത്തിയേക്കും.
ദക്ഷിണാഫ്രിക്കയേയും ശ്രീലങ്കയേയും ഐപിഎൽ വേദിയായി പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. വരും സീസൺ മാർച്ച് 27ന് ആരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ ഉടമകളുമായി പുരോഗമിക്കുന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയ്‌ക്ക് വന്നതായും ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
അതിനിടെ എപിഎൽ താരലേലത്തിനായി മലയാളി താരം ശ്രീശാന്തും പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളിക്കാർ തന്നെയാണ് അടിസ്ഥാനവില തീരുമാനിക്കുന്നത്. ഫ്രാഞ്ചൈസികളുമായി ചർച്ച ചെയ്ത ശേഷം കളിക്കാരെ 200 മുതൽ 300 വരെ എണ്ണമായി ചുരുക്കും. ഇതിലും ഉൾപ്പെട്ടെങ്കിൽ മാത്രമേ മത്സരത്തിൽ കളിക്കാൻ ശ്രീശാന്തിന് സാധ്യത തെളിയൂ. കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്തിമ പട്ടികയിലേക്ക് എത്താൻ സാധിച്ചിരുന്നില്ല.
Comments