ദുബായ്: കൊറോണ ബാധിതരുമായി അടുത്ത് സമ്പർക്കം പുലർത്തുന്ന ആരോഗ്യപ്രവർത്തകരെ നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. കോവിഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് നിർണായക തീരുമാനമെടുത്തത്. വാക്സിനും ബൂസ്റ്റർ ഡോസും എടുത്തവർ, വാക്സിൻ എടുക്കുകയും നേരത്തെ കൊറോണ വരികയും ചെയ്ത ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കാണ് ഇളവ് ബാധകമാകുക. എന്നാൽ ചുമ, പനി തുടങ്ങി ഏതെങ്കിലും രോഗലക്ഷണങ്ങൾ ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകുകയാണെങ്കിൽ ക്വാറന്റൈനിൽ പോകേണ്ടി വരും.
അതേസമയം അബുദാബിയിൽ രോഗ ബാധിതരുമായി സമ്പർക്കം പുലർത്തുന്ന ആരോഗ്യ പ്രവർത്തകർ 48 മണിക്കൂർ ഇടവിട്ട് ആർടി പിസിആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ജോലി നിർത്തി ഉടൻ ക്വാറന്റൈനിൽ പോകണമെന്നും നിർദേശിച്ചു. അതിനിടെ യുഎഇ ലൈസൻസുള്ള എല്ലാ ആരോഗ്യ വിദഗ്ധർക്കും 2022 ഡിസംബർ വരെ അബുദാബിയിലെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യാനും അനുമതി നൽകി. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
Comments