പന്തളം: പന്തളത്ത് അച്ഛനൊപ്പം ഉത്സവക്കച്ചവടത്തിനെത്തിയ പത്ത് വയസ്സുകാരൻ ഉറങ്ങിയെണീറ്റത് 75 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത്. സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ കിടന്നുറങ്ങിയതാണ് കാരണം. പന്തളം വലിയ കോയിക്കൽ ധർമ്മ ശാസ്താക്ഷേത്രത്തിന് സമീപം വഴിയരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കുട്ടി കിടന്നുറങ്ങുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കുഞ്ഞിനെ കാണാതായത് ഏറെ നേരം പരിഭ്രാന്തിക്ക് ഇടയാക്കി.
ധർമശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകൻ കാർത്തിക്കിനെയാണ് കാണാതായത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ കുഞ്ഞിനെ കണ്ടെത്തിയെന്ന വാർത്ത എത്തിയത് ഏവർക്കും ആശ്വാസമായി. രാവിലെ മൂന്ന് മണിയോടെയാണ് കടയുടെ അടുത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർത്തിക് കിടന്നുറങ്ങിയത്. എന്നാൽ ഇതറിയാതെ ലോറിക്കാർ സിമന്റ് എടുക്കാനായി തമിഴ്നാട്ടിലേക്ക് പോയി.
കുട്ടിയെ കാണാതെ പരിഭ്രാന്തനായ പിതാവ് കുമാർ എല്ലായിടത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസും നാട്ടുകാരും കുട്ടിക്കായി വ്യാപകമായ തിരച്ചിൽ നടത്തി. ഇതിനിടെ രാവിലെ എട്ടരയോടെ ലോറിയുടെ പിന്നിൽ നിന്ന് കരച്ചിൽ കേട്ട് ഡ്രൈവർ ലോറി നിർത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കാണുന്നത്. ലോറി ഈ സമയം പന്തളത്ത് നിന്ന് 75 കിലോമീറ്റർ അകലെ തമിഴ്നാട് അതിർത്തിയിലുള്ള ആര്യങ്കാവിൽ എത്തിയിരുന്നു.
കുട്ടിയെ കണ്ട് അമ്പരന്ന ലോറി ജീവനക്കാർ ഉടൻ തന്നെ ഈ വിവരം ആര്യങ്കാവ് പോലീസ് ഔട്ട്പോസ്റ്റിൽ അറിയിച്ചു. പന്തളം സ്റ്റേഷനിൽ നിന്നും ഈ സമയത്തിനുള്ളിൽ കുട്ടിയെ കാണാതായെന്ന സന്ദേശം ലഭിച്ചിരുന്നതിനാൽ കുട്ടിയെ തിരിച്ചറിയാനും എളുപ്പമായി. തുടർന്ന് പന്തളത്ത് നിന്നും പോലീസ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
Comments