കേപ് ടൗണിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം കാണാനെത്തിയ അനുഷ്‌കയുടെയും വാമികയുടെയും ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പ്രതികരണവുമായി കോഹ്ലിയും അനുഷ്‌കയും രംഗത്തെത്തി. മകൾ വാമികയുടെ സ്വകാര്യത മാനിച്ചാണ് നാളിതുവരെ കുഞ്ഞിന്റെ ചിത്രങ്ങൾ ഇരുവരും പുറത്തുവിടാതിരുന്നത്. വാമികയുടെ ദൃശ്യങ്ങൾ പകർത്തരുതെന്ന് മാദ്ധ്യമങ്ങളോടുൾപ്പെടെ ഇരുവരും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതൊന്നും മാനിക്കാതെ കുഞ്ഞിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഭവം വളരെ അധികം ഞെട്ടിച്ചുവെന്നും ഇത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
‘ഹായ് ഗായിസ്!, ഇന്നലെ ഞങ്ങളുടെ മകളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ക്രിക്കറ്റ് കാണാൻ എത്തിയ വേളയിലാണ് സ്റ്റേഡിയത്തിലെ ക്യാമറാമാൻ കുഞ്ഞിന്റെ ചിത്രം പകർത്തിയത്. സംഭവം ഞങ്ങളെ വളരെ അധികം ഞെട്ടിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കുഞ്ഞിന്റെ വീഡിയോ ചിത്രീകരിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഏവരും വാമികയുടെ മുഖം വ്യക്തമായി കണ്ടിരിക്കുകയാണ്. ഇനിമുതൽ അവളുടെ ചിത്രങ്ങൾ എവിടെ പോയാലും പകർത്താം എന്നല്ല ഇതിനർത്ഥം. ഞങ്ങളും അഭ്യർത്ഥന ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവളുടെ ചിത്രങ്ങൾ ആരും പകർത്തരുത്. വാമികയ്‌ക്ക് ഇപ്പോൾ ഒരു വയസ്സായി. നാളിതുവരെ അവളെ കണ്ടിട്ടും ചിത്രങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാതെ ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച സുഹൃത്തുക്കൾക്കും മറ്റ് മാദ്ധ്യമങ്ങൾക്കും നന്ദി’ അനുഷ്‌ക സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
കേപ് ടൗണിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറി തികച്ചപ്പോൾ വാമികയുമൊത്ത് ആഹ്ലാദം പങ്കിടുന്ന അനുഷ്‌കയുടെ ദൃശ്യങ്ങളാണ് ക്യാമറാമാൻ പകർത്തിയത്. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടതോടെ അനേകം ആളുകൾ സന്തോഷം പങ്കുവെച്ചെങ്കിലും ഭൂരിഭാഗം ജനങ്ങളും ഇതിനെ വിമർശിച്ചു. മാതാപിതാക്കൾ എന്ന നിലയിൽ വാമികയുടെ സ്വകാര്യത മാനിച്ചാണ് കോഹ്ലിയും അനുഷ്‌കയും കുഞ്ഞിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിക്കാതിരുന്നത്. എന്നാൽ ചിലരുടെ നിർബന്ധബുദ്ധി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ധാരാളം ആളുകൾ അഭിപ്രായപ്പെടുന്നത്.
2021 ജനുവരിയിലാണ് വാമിക ജനിച്ചത്. അന്ന് മുതൽ ഇന്ന് വരെ വാമികയുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ കോഹ്ലിയും അനുഷ്‌കയും ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞയിടെ വാമികയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചപ്പോഴും സ്വകാര്യത മാനിച്ച് കുഞ്ഞിന്റെ ഒരു ചിത്രം പോലും ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. ഇക്കാര്യം കോഹ്ലിയും, അനുഷ്‌കയും പലപ്പോഴായി മാദ്ധ്യമങ്ങളോടും ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ എവിടെയും പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, വാമിക വളർന്നു കഴിഞ്ഞാൽ, ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യാനും അവളുടെ ചിത്രങ്ങളും മറ്റും അവൾക്ക് പങ്കുവെയ്‌ക്കാമെന്നുമാണ് ഇരുവരും പറഞ്ഞിരുന്നത്.
Comments