തിരുവനന്തപുരം: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷൺ നിരസിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. രാജ്യത്തെ അവഹേളിക്കുന്ന നിലപാടാണിതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഇന്നാണ് കേന്ദ്രസർക്കാർ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
‘പദ്മ അവാർഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബ് ഭട്ടാചാര്യ. സുകുമാർ അഴീക്കോടും പദ്മ അവാർഡ് തിരസ്കരിച്ചിട്ടുണ്ട്. പക്ഷെ ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഒരു മുൻ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ’യെന്ന് സന്ദീപ് വാര്യർ കുറിച്ചു.
സന്ദീപ് വാചസ്പതിയും പ്രതികരണവുമായി എത്തിയിരുന്നു. ”കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൻ നിരസിച്ചത്രേ. ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ’ എന്നാണ്. സന്ദീപ് വാചസ്പതി കുറിച്ചത്.
പത്മഭൂഷൺ പുരസ്കാരത്തെ കുറിച്ച് തനിക്കൊന്നും അറിയില്ല, പുരസ്കാരം സംബന്ധിച്ച് എന്നോട് ആരും അനുമതി തേടിയിട്ടില്ല, ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിഷേധിക്കുന്നുവെന്നാണ് ബുദ്ധദേബ് പറഞ്ഞത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പ്രസ്താവനയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Comments