കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയ സംഭവത്തിൽ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഗൂഢാലോചന നടത്തുമ്പോൾ കാവ്യ മാധവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സംഭവത്തിൽ ദിലീപുമായി അടുപ്പമുള്ള കൂടുതൽ പേരെയും ചോദ്യം ചെയ്യും.
വരും ദിവസങ്ങളിൽ ഓരോരുത്തരിൽ നിന്നായി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് പുറമേ കൂറുമാറിയ സാക്ഷികളുടെ സ്വത്തുവിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിചാരണ വേളയിൽ ആരുടെയെങ്കിലും സമ്പത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവർ മൂന്ന് പേരും ഒരേ ദിവസം മൊബൈൽ ഫോൺ മാറ്റിയതായാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നത്. ഇതേ തുടർന്ന് ബുധനാഴ്ച ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ദിലീപ് ഫോണുകൾ കൈമാറിയിട്ടില്ല.
Comments