ജലന്ധർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പഞ്ചാബിലെ ആഭ്യന്തര വകുപ്പ് ഇരുട്ടിൽ തപ്പുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടുതുടങ്ങിയതോടെയാണ് പഞ്ചാബിലെ അരക്ഷിതാവസ്ഥ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാഫിയകളും ഗുണ്ടാസംഘങ്ങളും ഭീകരരുമാണ് പലയിടത്തും വിഹരിക്കുന്നതെന്നതാണ് അവസ്ഥ.
സർക്കാർ ഗുണ്ടാപട്ടികയിലുള്ളവരുടേയോ മറ്റ് ഭീകരസംഘടനകളുടേയോ കൃത്യമായ വിവരം പോലീസിനില്ല. രാഷ്ട്രീയ നേതാക്കൾ സംരക്ഷിക്കുന്ന പലഭീകരസംഘടനകളുമാണ് നിലവിൽ പഞ്ചാബിൽ ശക്തിപ്രാപിക്കുന്നത്. നവ്ജ്യോത് സിംഗ് സിദ്ധു കഴിഞ്ഞ തവണ ജയിച്ച സമയത്ത് മന്ത്രിയാക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ സോണിയക്കും രാഹുലിനും സന്ദേശമയച്ചുവെന്ന വാർത്ത വിവാദമായിരിക്കുകയാണ്. കോൺഗ്രസ്സിന്റെ ഭീകരസംഘടന കളുമായുള്ള അവിശുദ്ധകൂട്ടുകെട്ടാണ് തെളിയിക്കുന്നതെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗും ബി.ജെ.പിയും ആരോപിച്ചിട്ടുമുണ്ട്.
ഇവരെപ്പറ്റി പഞ്ചാബ് പോലീസിന് കൃത്യമായ ധാരണകളില്ല. ആരും എവിടേയും അക്രമം നടത്തും, മയക്കുമരുന്ന് കടത്തും, അതിർത്തിയിൽ ആയുധം കടത്തും എന്നതാണ് അവസ്ഥ. സൈന്യത്തിനെ സഹായിക്കാനും പലപ്പോഴും പഞ്ചാബിലെ സംസ്ഥാന ഭരണകൂടം തയ്യാറാകുന്നില്ലെന്നും ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുകയാണ്.
കേന്ദ്രസർക്കാറിനെതിരെ കർഷക സമരത്തിൻരെ പേരുപറഞ്ഞ് സമരം നയിച്ചവരും സൂത്രധാരന്മാരും ഖാലിസ്ഥാൻ ഭീകരരായിരുന്നു. അവർക്ക് സഹായം നൽകുന്നത് ഐ.എസ്.ഐ നേതാക്കളാണെന്നും എൻ.ഐ.എ പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡ്രോൺവഴി ആയുധക്കടത്തും മയക്കു മരുന്നുകടത്തും പഞ്ചാബ് കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ബി.എസ്.എഫാണ് അതിർത്തിയിൽ ഡ്രോണുകൾക്കെതിരെ അതീവ ജാഗ്രതപാലിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ജാഗ്രതപാലിക്കേണ്ട ആഭ്യന്തര സുരക്ഷയിലാണ് പാളിച്ച. ജനവാസമേഖലകളിലും ജില്ലാ അതിർത്തികളിലും നഗരങ്ങളിലും ക്രമസമാധാന പ്രശ്നം രൂക്ഷമായി തുടരുകയാണ്.
കർഷക സമരം മുതൽ ലുധിയാന കോടതി പരിസരത്തെ ബോംബ് സ്ഫോടനം വരെയുള്ള എല്ലാ വിഷയത്തിലും പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. ആഗോള ഭീകരസംഘടനകളെ സിഖ് മത വിഭാഗത്തിലെ വിമതരുമായി കൂട്ടിയിണക്കിയാണ് ഐഎസ്ഐ പദ്ധതി തയ്യാറാക്കുന്നത്. നിഹാംഗുകളെപ്പോലുള്ള അതിതീവ്രവിഭാഗങ്ങളെ തെറ്റിദ്ധരി പ്പിക്കാനും അക്രമം നടത്തിക്കാനും രാഷ്ട്രീയ ജാതി നേതാക്കളെ ഐഎസ്ഐ സമർത്ഥമായി ഉപയോഗിക്കുകയാണ്.
വിവിധ സ്ഥലങ്ങളിൽ നിന്നും ഗ്രനേഡ് ലോഞ്ചറുകളും ആർഡിഎക്സും അടുത്തിടെ വ്യാപകമായി കണ്ടെത്തിയിരുന്നു. ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്ന സംഘടനയെയാണ് ഇതിന്റെ പിന്നിലെന്നും കണ്ടെത്തി യിരുന്നു. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഗുണ്ടാത്തലവൻ ലഖ്ബീർ സിംഗ് റോഡെന്നയാളാണ് സംഘങ്ങളെ നിയന്ത്രിക്കുന്നതെന്നും എൻ.ഐ.എ കണ്ടെത്തി. തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ പാകത്തിന് വ്യാപകമായി ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുകയാണ് കമ്മീഷൻ. സൈന്യത്തിനും കേന്ദ്രസേനകൾക്കും കൂടുതൽ അധികാരം നൽകിയും സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
Comments