തിരുവനന്തപുരം: ലോകായുക്ത ഭേദഗതി വിവാദത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകായുക്തക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമർശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓർഡിനൻസ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാൻ സർക്കാർ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.
ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോൾ ചാവേറിന്റെ വീര്യം കൂടും. ഇനി മുതൽ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാൽ ഇതേ രീതിയിൽ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീൽ നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.
അസഹിഷ്ണുതയുടെ കൂടാണ് പിണറായി സർക്കാർ. സിൽവർ ലൈനിനെ എതിർത്ത സംസ്‌ക്കാരിക പ്രവർത്തകരെ സൈബറിടങ്ങളിൽ കൊല്ലാക്കൊല ചെയ്യുന്നവർ പ്രതികരിക്കാൻ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താൽ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്റെ ജൽപനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.
ഇന്നലെ ലോകായുക്ത വിഷയത്തിൽ ഗവർണർ സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു.പ്രതിപക്ഷത്തിന്റെ പരാതി കണക്കിലെടുത്താണ് ഗവർണർ സർക്കാരിന്റെ വിശദീകരണം തേടിയത്.നിയമ ഭേദഗതിയിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ സമീപിച്ചിരുന്നു.ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണെന്ന പരാതിയിലും രാഷ്‌ട്രപതിയുടെ അനുമതി വേണമെന്നതിലും തുടങ്ങിയ രണ്ട് കാര്യങ്ങളിലാവും പ്രധാനമായും സർക്കാർ വിശദീകരണം നൽകേണ്ടി വരിക.
2020 ഡിസംബറിൽ ആണ് ലോകായുക്ത ഭേദഗതി ചർച്ചകൾ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകായുക്തയിൽ നിലനിൽക്കേയാണ് സർക്കാരിന്റെ ഈ നീക്കം.
ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനാണ് നീക്കം. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്
ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി അംഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.















