ഗൗതം അനന്തനാരായൺ (ലേഖകൻ, ജനം ടിവി ഡൽഹി ബ്യൂറോ)
ബ്ലാക്ക് ബുക്ക് ഓൺ കമ്യൂണിസ്റ്റ് ടെററിസം എന്ന പുസ്തകം വെളിച്ചംവീശുന്നത് ലോകത്താകെ നടന്ന കമ്യൂണിസ്റ്റ് ഭീകരതയിലേക്കാണ്. ഏകദേശം 9.4 കോടി ജനങ്ങളാണ് കമ്യൂണിസ്റ്റ് കിരാത വാഴ്ചയാൽ കൊല്ലപ്പെട്ടതെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. ചൈനയിൽ ആറു കോടിയും റഷ്യയിൽ മൂന്നു കോടി ജനങ്ങളുമാണ് കമ്യൂണിസ്റ്റ് കൊലക്കത്തിക്ക് ഇരയായത്. സ്വതന്ത്രഭാരതത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു പശ്ചിമബംഗാളിലെ മാരിജ്ചാപിയിൽ അരങ്ങേറിയത്.
1947ലെ ഭാരതവിഭജനത്തിന്റെ ദുരന്തഫലം കൂട്ടപ്പലായനമായിരുന്നു. കിഴക്കൻ പാകിസ്താനിൽ നിന്നാണ് ഭാരതത്തിലേക്ക് ഏറ്റവും കൂടുതൽ അഭയാർത്ഥികളെത്തിയത്. രക്തരൂക്ഷിതമായ അന്തരീക്ഷത്തിൽ ജീവനും കൊണ്ട് പശ്ചിമബംഗാൾ, അസാം, ത്രിപുര എന്നിവിടങ്ങളിലേക്ക് ഓടിരക്ഷപെടുകയായിരുന്നു ന്യൂനപക്ഷമായ ഹിന്ദുസമൂഹം. ജമാഅത്തെ ഇസ്ലാമിയും മറ്റ് മുസ്ലീം മതമൗലികവാദ സംഘടനകളും ഹിന്ദുക്കളെ ലക്ഷ്യമിട്ടുകൊണ്ടേയിരുന്നു.
ആദ്യഘട്ടത്തിൽ അഭയാർത്ഥികളായി വന്നത് മുന്നാക്ക വിഭാഗത്തിൽപെട്ട ഹിന്ദുക്കളായിരുന്നു. മുസ്ലിം മതമൗലികവാദ സംഘടനകൾ തങ്ങളെ അക്രമിക്കില്ലെന്ന് കരുതിയ ദളിത് പിന്നാക്ക വിഭാഗക്കാർ കിഴക്കൻ പാകിസ്താനിൽ തന്നെ തുടരുകയായിരുന്നു. ഇസ്ലാമിക രാഷ്‌ട്രത്തിന് വേണ്ടി നിലകൊണ്ട ജിഹാദി ശക്തികൾ അക്രമത്തിന്റെ രണ്ടാംഘട്ടത്തിൽ ദളിതുകൾക്കുനേരെ തിരിഞ്ഞു. ജീവൻ നഷ്ടപ്പെടുമെന്നായതോടെ അവരും ഓടിപ്പോരാൻ തയ്യാറായി.
1971 ലെ ബംഗ്ലാദേശ് രൂപീകരണത്തോടെ അഭയാർത്ഥി പ്രവാഹത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. 1948നും 1971നും ഇടയ്‌ക്ക് കിഴക്കൻ പാകിസ്താനിൽ നിന്ന് പശ്ചിമബംഗാളിലേക്ക് മാത്രം എത്തിയത് 52.31 ലക്ഷം ദളിത് അഭയാർത്ഥികളാണെന്നാണ് കണക്കുകൾ. 1947ലെ വിഭജനകാലത്ത് ഇന്നത്തെ ബംഗ്ലാദേശിലെ ഹിന്ദുജനസംഖ്യ 27 ശതമാനത്തിന് അടുത്തായിരുന്നെങ്കിൽ 1971 ആയപ്പോഴേക്കും 12 ശതമാനമായി ചുരുങ്ങി. ഇന്നത് 9.5 ശതമാനം മാത്രമാണ്.
അഭയാർത്ഥികൾ ദണ്ഡകാരണ്യത്തിലേക്ക്…
ബംഗ്ലാദേശിൽ നിന്നുള്ള ദളിത് അഭയാർത്ഥികളിൽ വലിയൊരുവിഭാഗം എത്തിയത് ദണ്ഡകാരണ്യത്തിലേക്കാണ്. ശ്രീരാമൻ വനവാസം അനുഷ്ഠിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ വനമേഖല ഇന്നത്തെ ചത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായാണ് വ്യാപിച്ചുകിടക്കുന്നത്.
ദണ്ഡകാരണ്യത്തിൽ നിന്നുള്ള ദളിത് അഭയാർത്ഥികളുടെ പശ്ചിമബംഗാളിലേക്കുള്ള കടന്നുവരവിനെ അക്കാലത്തെ കോൺഗ്രസ് ഭരണകൂടം മൂകസാക്ഷിയായി നോക്കികാണുകയായിരുന്നു. അഭയാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കികൊടുക്കണമെന്ന നിലപാടായിരുന്നു അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷത്തിന്. പശ്ചിമബംഗാളിൽ ഇടതുപക്ഷം അധികാരത്തിലെത്തിയാൽ അഭയാർത്ഥികൾക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുമെന്ന് സിപിഎം നേതാവും അന്നത്തെ പ്രതിപക്ഷനേതാവുമായിരുന്ന ജ്യോതി ബസു പ്രഖ്യാപിച്ചു.
1977ലെ ബംഗാൾ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ഫോർവേഡ് ബ്ലോക്ക് നേതാവ് രാംചാറ്റർജി ദണ്ഡകാരണ്യത്തിലെത്തി അഭയാർത്ഥികൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി. ജ്യോതിബസു തങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുമെന്ന് സ്വപ്നം കണ്ട അഭയാർത്ഥികൾ മനസുകൊണ്ട് കമ്യൂണിസ്റ്റായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ ജ്യോതിബസു മുഖ്യമന്ത്രിയായി. ആഹ്ലാദഭരിതരായ ദളിത് അഭയാർത്ഥികൾ കൂട്ടം കൂട്ടമായി സുന്ദർബൻ (ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന 102 ദ്വീപുകളുടെ കൂട്ടമാണ് സുന്ദർബൻ) വനമേഖലയിലെ മനുഷ്യവാസമില്ലാതിരുന്ന മാരിജ്ചാപി ദ്വീപ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന പതിനായിരങ്ങൾ മാരിജ്ചാപിയിൽ തമ്പടിച്ചു.
എന്നാൽ അധികാരം ലഭിച്ചതോടെ ജ്യോതിബസുവിന്റെ മട്ടും ഭാവവും മാറുകയായിരുന്നു. അഭയാർത്ഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ വെറുംവാക്കായി. അവർക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല, അഭയാർത്ഥികൾ കയ്യേറ്റക്കാരും കൊള്ളക്കാരുമായി. സിപിഎം ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് അഭയാർത്ഥികളെ നിരന്തരം അക്രമിക്കുകയും ചെയ്തു.
സർക്കാരിന്റെയും പാർട്ടിയുടെയും ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാത്ത കഠിനാധ്വാനികളായ ദളിത് അഭയാർത്ഥി സമൂഹം മാരിജ്ചാപിയെ താമസയോഗ്യമാക്കി.
സ്‌കൂളുകളും ആശുപത്രിയും ബീഡി ഫാക്ടറിയും സ്ഥാപിക്കപ്പെട്ടു. ഇതോടെ ജ്യോതി ബസു സർക്കാർ ദ്വീപുവാസികൾക്കുനേരെ പ്രതികാരനടപടികളാരംഭിച്ചു. ദ്വീപിനുമേൽ ഉപരോധം ഏർപ്പെടുത്തി. ഒറ്റപ്പെട്ട ദ്വീപിലേക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നത് തടഞ്ഞു. ശുദ്ധജലവും ഭക്ഷണവും കിട്ടാതെ നിരവധി കുട്ടികൾ മരണപ്പെട്ടു. ഉപരോധത്തിന് പിന്നാലെ ദളിത് അഭയാർത്ഥികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ നീക്കം തുടങ്ങി. പലഘട്ടങ്ങളിൽ അത് സംഘർഷത്തിലേക്കും കൊലപാതകങ്ങളിലേക്കും എത്തി.
ഓപ്പറേഷൻ മാരിജ്ചാപി
1979 ജനുവരി 31ന് മാരിജ്ചാപിയിൽ നിന്ന് കൂട്ടനിലവിളി ഉയർന്നു. താമസക്കാരെ ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജ്യോതിബസു സർക്കാർ അവിടെ പോലീസ് നടപടി ആരംഭിച്ചു. പോലീസിനൊപ്പം ദ്വീപിന് പുറത്തുനിന്നെത്തിയ സിപിഎമ്മുകാരും ചേർന്നതോടെ അഭയാർത്ഥികൾക്ക് രക്ഷയില്ലാതായി. നിരവധി സ്ത്രീകൾ ബലാത്സംഗത്തിനിരയായി. വെടിവെപ്പുണ്ടായി. പോലീസ് നടപടികളിലും അക്രമങ്ങളിലുമായി രണ്ടായിരത്തിലധികം അഭയാർത്ഥികൾ കൊല്ലപ്പെട്ടെന്നാണ് ഏകദേശ കണക്ക്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ പോലും ജ്യോതിബസു സർക്കാർ തയ്യാറായില്ല. ഗോമതി നദിയെ ചുവപ്പിച്ചുകൊണ്ട് മൃതദേഹങ്ങൾ ഒഴുകി നടന്നു. പോലീസ് നടപടി തുടരുമ്പോൾ മാരിജ്ചാപിയിലുണ്ടായിരുന്ന ഫോർവേഡ് ബ്ലോക്ക് നേതാവ് രാം ചാറ്റർജി അക്രമികൾക്ക് പിന്തുണ നൽകുകയായിരുന്നു.
തിരസ്‌കരിക്കപ്പെട്ട സത്യങ്ങൾ
2011 വരെ പശ്ചിമബംഗാളിൽ ഏകാധിപത്യഭരണം നടത്തിയ സിപിഎം സർക്കാർ മാരിജ്ചാപിയുടെ വസ്തുതകൾ മറച്ചുവെക്കുകയായിരുന്നു. മാരിജ്ചാപിയിലെ ദളിത് അഭയാർത്ഥി വംശഹത്യ ബൂർഷ്വാ മാദ്ധ്യമസൃഷ്ടിയാണെന്നായിരുന്നു ജ്യോതിബസുവിന്റെ പ്രതികരണം. മാരിജ്ചാപിയിൽ നടന്ന വംശഹത്യയെക്കുറിച്ച് വാർത്തകൾ നൽകിയ ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയുടെ ലേഖകന്മാർ നിരന്തരം സിപിഎം അക്രമത്തിനിരയായി. മാരിജാപിയുടെ വസ്തുതകൾ വിളിച്ചോതുന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ച ദിനപത്രമായ ജഗന്തറിന് പരസ്യങ്ങൾ നൽകില്ലെന്ന് ജ്യോതിബസു ഭീഷണിപ്പെടുത്തി.
ഏകദേശം രണ്ടായിരത്തിലധികം അഭയാർത്ഥികൾ കൊല്ലപ്പെട്ടതായാണ് ആനന്ദബസാർ പത്രിക ലേഖകൻ സുഖോ രഞ്ജൻ സെൻ ഗുപ്ത ചൂണ്ടിക്കാട്ടുന്നത്. കൂട്ടക്കൊലയ്‌ക്കുശേഷം മാരിജ്ചാപിയിലേക്ക് മാദ്ധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് തടഞ്ഞതായും സുഖോ രഞ്ജൻ സെൻ ഗുപ്ത പറഞ്ഞിട്ടുണ്ട്. മാരിജ്ചാപി വംശഹത്യയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയ പുസ്തകങ്ങൾ വിരളമാണ്. ഇന്ത്യാ ടുഡേയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ദീപ് ഹൽദർ രചിച്ച ബ്ലഡ് അയലന്റ് (Blood Island), അമിതബ് ഘോഷിന്റെ ദ ഹംഗറി ടൈഡ് (The Hungry Tide) എന്നീ പുസ്തകങ്ങൾ മാരിജ്ചാപിയിലെ സിപിഎം കൂട്ടക്കുരുതിയെക്കുറിച്ച് വിവരിക്കുന്നു.
സിപിഎമ്മിന് അധികാരം നഷ്ടമാകുന്നതുവരെ മാരിജ്ചാപിയെയും അവിടെ നടന്ന വംശഹത്യയെക്കുറിച്ചും കാര്യമായ ചർച്ചകൾ നടന്നില്ല. സിംഗൂരിലെയും നന്ദിഗ്രാമിലെയും സിപിഎം അതിക്രമം ചർച്ചയായ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാരിജ്ചാപി മറക്കരുതെന്ന മുദ്രാവാക്യവുമുയർന്നു. നിർണായകമായ ആ തെരഞ്ഞെടുപ്പിൽ മൂന്നു പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തിന് ബംഗാൾ ജനത അന്ത്യംകുറിച്ചു. മാനവികതയും ദളിത് സ്നേഹവും കമ്യൂണിസ്റ്റ് പാർട്ടി എടുത്തണിഞ്ഞ കപട മുഖംമൂടിയാണെന്ന് മാരിജ്ചാപി വീണ്ടും ഓർമ്മപ്പെടുത്തുന്നു.
Comments