പന്തളം: മൂന്നര സെന്റ് പുരയിടത്തിൽ വീടിനോട് ചേർന്ന് കിണറ് കുഴിക്കാനിറങ്ങിയ കുടുംബത്തിന് സ്‌റ്റോപ്പ് മെമ്മോയുമായി സിപിഎം നേതാക്കൾ. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പാറക്കര വാർഡിൽ മനോജിനും കുടുംബത്തിനുമാണ് ഈ ദുർഗ്ഗതി. മനോജിനെ സഹായിക്കാൻ കിണറ് കുഴിക്കാൻ സംരക്ഷണമൊരുക്കി ബിജെപിയുടെയും കർഷക മോർച്ചയുടെയും പ്രവർത്തകർ ഇറങ്ങിയതോടെ പോലീസിനെ കൊണ്ടുവന്ന് ഇത് തടയാനായി സിപിഎം നേതാക്കളുടെ ശ്രമം.
പക്ഷെ എല്ലാ നിയമങ്ങളും പാലിച്ച് നടത്തുന്ന പ്രവൃത്തി പൂർത്തിയാക്കുമെന്ന് ബിജെപി നിലപാട് സ്വീകരിച്ചതോടെ പോലീസും സിപിഎം നേതാക്കളും പിൻമാറി. മേസ്തിരിപ്പണി ഉൾപ്പെടെ ചെയ്താണ് മനോജ് കുടുംബം പോറ്റുന്നത്. ഹൃദ്രോഗിയായ ഭാര്യയും കുഞ്ഞുങ്ങളും അടങ്ങുന്നതാണ് കുടുംബം. കൂലിക്ക് ആളെ വിളിച്ച് കിണർ കുഴിക്കാൻ പണമില്ലാത്തതിനാൽ പകൽ ജോലി കഴിഞ്ഞ് മനോജ് തന്നെയാണ് രാത്രി കിണർ കുഴിക്കാൻ ഇറങ്ങുക.
കിണർ നിർമാണം പകുതിയായതോടെ സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ഇത് തടയാൻ ശ്രമിച്ചു. മനോജ് ബിജെപി പ്രവർത്തകനായതായിരുന്നു കാരണം. ഇല്ലാത്ത നിയമവശങ്ങളായിരുന്നു പണി മുടക്കാനായി ചൂണ്ടിക്കാട്ടിയത്. പിന്നാലെ തെക്കേക്കര പഞ്ചായത്ത് സെക്രട്ടറിയെ ഉപയോഗിച്ച് സ്‌റ്റോപ്പ് മെമ്മോയും നൽകി. നിയമാനുസൃത അനുമതി വാങ്ങാതെ കിണർ നിർമാണം നടത്തുന്നുവെന്ന് കാണിച്ചായിരുന്നു സ്‌റ്റോപ്പ് മെമ്മോ. കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം പാലിക്കാതെയാണ് നിർമാണം നടത്തുന്നതെന്നും മെമ്മോയിൽ ആരോപിച്ചിരുന്നു.
സിപിഎമ്മുകാർ തടഞ്ഞതോടെ വില്ലേജിൽ അപേക്ഷ കൊടുത്തു. അവർ വന്ന് അളന്ന് കുറ്റിയടിച്ച് കിണർ കുഴിക്കാൻ അനുമതി നൽകി. പക്ഷെ കുഴിക്കാൻ തുടങ്ങുമ്പോൾ പ്രദേശത്തുളള സിപിഎമ്മുകാർ പ്രശ്‌നമുണ്ടാക്കും. ഇതിനിടെ മനോജിനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തന്നെ വെളളം കുടിപ്പിക്കില്ലെന്നാണ് സിപിഎമ്മുകാർ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതെന്ന് മനോജ് പറയുന്നു.
മനോജിന്റെ വീടി്‌ന അടുത്ത് പൈപ്പ് കണക്ഷനും ഇല്ല. സമീപത്തുളള വീടുകളിൽ നിന്നായിരുന്നു കുടിക്കാൻ വെളളം കോരിയിരുന്നത്. എന്നാൽ ഈ വീടുകളിൽ കൊറോണയും പനിയും പിടിച്ചതോടെ മനോജിന്റെയും കുടുംബത്തിന്റെയും കുടിവെളളം മുട്ടി. മഴവെളളം പിടിച്ചായിരുന്നു കുടിക്കാൻ ദിവസങ്ങളോളം ഉപയോഗിച്ചിരുന്നത്. ഒൻപത് മാസമായി മനോജും കുടുംബവും കിണർ നിർമിക്കാനുളള ശ്രമത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മറ്റി കിണർ നിർമാണത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്.
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പാറക്കര വാർഡിൽ പാവപ്പെട്ട മനോജിന്റെ കുടിവെള്ളത്തിനായി കിണറ് കുഴിക്കുന്നത് പുനരാരംഭിച്ചു സഹായിക്കാൻ ഉറച്ച് ഞങ്ങൾ ഉണ്ടായിട്ടും എന്റെ കുടിവെള്ളത്തിനായി കിണർ ഞാൻ കുഴിക്കാമെന്നേറ്റ് മനോജ് കിണറുകുഴി പുനരംഭിച്ചപ്പോൾ CPM തടയാൻ എത്തി…
Posted by Syam Thattayil on Sunday, January 30, 2022
സിപിഎം ലോക്കൽ സെക്രട്ടറി സി.കെ രവിശങ്കർ ഉൾപ്പെടെയുളളവരായിരുന്നു തടസമുണ്ടാക്കാൻ മുൻപിൽ നിന്നത്. ഞായറാഴ്ച കിണർ കുഴിക്കുന്നത് തടയാൻ പോലീസ് ഉൾപ്പെടെ എത്തിയെങ്കിലും സത്യം ബോധ്യപ്പെട്ടതോടെ പിൻമാറി.
കർഷക മോർച്ച ജില്ലാ അദ്ധ്യക്ഷൻ ശ്യാം തട്ടയിൽ, ബിജെപി പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ ഗോപാലകൃഷ്ണൻ, ബ്ലോക്് മെമ്പർ സന്തോഷ് കുമാർ, വാർഡ് മെമ്പർ ശ്രീകല പാറക്കര വാർഡ് പ്രസിഡന്റ് വിനോദ് കുമാർ പൗവ്വത്തേത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ മനോജിനും കുടുംബത്തിനും സഹായവുമായി എത്തിയത്.
Comments