ന്യൂഡൽഹി: സംസ്ഥാനത്തെ യോഗ്യരായ ആളുകൾക്ക് കൊറോണ വാക്‌സിൻ ആദ്യ ഡോസ് നൽകിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇതൊരു ചരിത്ര ദിനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘ഇന്ന് സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ചരിത്രപരമായ ദിവസമാണ്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ മാർഗനിർദേശപ്രകാരം, ഉത്തർപ്രദേശ് സംസ്ഥാനത്തെ 100ശതമാനം യോഗ്യരായ ജനങ്ങൾക്ക് വാക്‌സിനേഷൻ നൽകി. ഞങ്ങൾ ഒരുമിച്ച് വിജയിക്കുമെന്ന് ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
കോവിൻ പോർട്ടൽ അനുസരിച്ച്, തിങ്കളാഴ്ച രാത്രി 9.50വരെ 15,70,09,574 വ്യക്തികൾ കൊറോണ വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) അജയ് കുമാർ പറയുന്നതനുസരിച്ച് സംസ്ഥാനത്ത് 15.02 കോടി വോട്ടർമാരുണ്ട്. അതേസമയം, ഉത്തർപ്രദേശിൽ 10.31 കോടി വ്യക്തികൾ രണ്ട് ഡോസുകൾ എടുക്കുകയും 13.82 ലക്ഷം ആളുകൾക്ക് മുൻകരുതൽ ഡോസുകൾ നൽകുകയും ചെയ്തു. മൊത്തം വാക്‌സിനേഷൻ 26,15,46,807 ആയി.
അതിനിടെ ഉത്തർപ്രദേശിൽ ഒരു ദിവസം 8,100 പുതിയ കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ സജീവമായ കേസുകൾ 55,574 ആയി. യുപിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 20,13,323 ആയി. 23,189 പേർ ഇതുവരെ മരണത്തിന് കീഴടങ്ങി. പുതിയ കേസുകളിൽ, ലക്നൗവിലും, ഗാസിയാബാദിലും (418), ഗൗതം ബുദ്ധ നഗർ (364), ലളിത്പൂർ (272) എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലഖിംപൂർ ഖേരിയിലും വാരാണസിയിലും 259 കേസുകളും പ്രയാഗ്രാജ് 258 കേസുകളും റിപ്പോർട്ട് ചെയ്തു. 12,080 രോഗികൾ സുഖം പ്രാപിച്ചു, മൊത്തം രോഗമുക്തർ 19,34,560 ആയി.















