തിരുവനന്തപുരം : കേന്ദ്ര മന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ കേരളത്തെ ശരിയായി പരിഗണിച്ചിട്ടില്ലെന്നും പ്രതിസന്ധി നേരിടാനുള്ള തയ്യാറെടുപ്പുകൾ ബജറ്റിൽ ഇല്ലെന്നുമാണ് ധനമന്ത്രി പറയുന്നത്. ബജറ്റിൽ കർഷകരെ സഹായിക്കാൻ സാധിക്കുന്ന പദ്ധതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ പ്രതീക്ഷകളോടെയാണ് കേരളം ബജറ്റിനെ കണ്ടത്. എന്നാൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഒന്നും തന്നെ പരിഗണിച്ചിട്ടില്ല. കേരളത്തിന് എയിംസ് എന്ന ഏറെ കാലമായുള്ള ആവശ്യം നടപ്പിലായില്ല. വാക്‌സിന് വേണ്ടി കുറച്ച് തുക മാത്രമാണ് നീക്കിവെച്ചത്. തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടി എടുത്തില്ല.
അടിസ്ഥാന മേഖലയെ അവഗണിച്ചുകൊണ്ടാണ് ബജറ്റ് പ്രഖ്യാപിച്ചത് എന്നാണ് മന്ത്രിയുടെ വാദം. താങ്ങുവിലയും പ്രതീക്ഷിച്ചപോലെ വർധിപ്പിച്ചില്ല. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല. ബജറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.















