കൊച്ചി: വധശ്രമ ഗൂഢാലോചന കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ ആലുവ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചു. നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകളാണ് എത്തിച്ചത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.
;രാത്രി ഏഴരയോടെയാണ് ഫോണുകൾ എത്തിച്ചത്. ഫോണുകളുടെ പാസ്‌വേർഡ് പ്രതികൾ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറണം. ഫോണുകൾ വിട്ടുകിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനി മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാം. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് അന്വേഷണ സംഘത്തിന് കൈമാറണമോ എന്ന കാര്യത്തിൽ മജിസ്‌ട്രേറ്റ് കോടതി തീരുമാനം എടുക്കും. ഇതിനിടെ ഹൈക്കോടതിക്ക് പ്രതികൾ കൈമാറിയ ഫോണുകളിൽ അഞ്ചെണ്ണം അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.
അതേസമയം മറ്റന്നാളാണ് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇതിനിടെ കൊച്ചിയിലെ ദിലീപിന്റെ ഫ്‌ളാറ്റിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. എംജി റോഡിലെ മേത്തർ അപ്പാർട്ട്‌മെൻറിലാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് അടക്കമുള്ള പ്രതികൾ ഈ ഫ്‌ളാറ്റിൽ വെച്ചും ഗുഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
Comments