കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപും കൂട്ട് പ്രതികളും ഹാജരാക്കിയ ആറ് ഫോണുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേയ്‌ക്ക് പരിശോധനയ്‌ക്ക് അയക്കാൻ ആലുവ മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചു. അൺലോക്ക് പാറ്റേൺ കോടതിയിൽ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ഇന്നലെ വാദം നടക്കുമ്പോൾ, ഫോണുകൾ ആലുവയിൽ വെച്ച് അൺലോക്ക് ചെയാൻ പ്രോസിക്യൂഷനെ അനുവദിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി ഇപ്പോൾ അംഗീകരിച്ചത്. ഫോണുകൾ നേരിട്ട് തിരുവനന്തപുരത്തെ സൈബർ ഫൊറൻസിക് ലാബിലേയ്‌ക്ക് അയച്ച് ഇതിനുള്ളിൽ എന്തെല്ലാമാണുള്ളതെന്ന് കണ്ടെത്താനാണ് കോടതി ഉത്തരവിട്ടത്.
ഫോണുകൾ കോടതിയിൽവെച്ച് അൺലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുൻപാണ് പ്രോസിക്യൂഷൻ ആലുവ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ അപേക്ഷ നൽകിയത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തി തീരുമാനമെടുത്തത്. ദിലീപിന്റെ മൂന്ന് ഫോണുകളും, സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകളും, സഹോദരീ ഭർത്താവ് അപ്പുവിന്റെ ഒരു ഫോണുമാണ് പരിശോധനയ്‌ക്ക് അയക്കുന്നത്.
Comments