അമൃത്സർ : പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് ഹൈക്കമാന്റിനെ രൂക്ഷമായി വിമർശിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷ നവജ്യോത് സിംഗ് സിദ്ധു. തങ്ങളുടെ താളത്തിനൊത്ത് തുളളുന്ന ഒന്നിനും കൊളളാത്ത ഒരു മുഖ്യമന്ത്രിയെയാണ് ഹൈക്കമാന്റിന് ആവശ്യമെന്ന് സിദ്ധു തുറന്നടിച്ചു. ഫെബ്രുവരി ആറിന് കോൺഗ്രസ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കെയാണ് സിദ്ധു വിമർശനം ഉന്നയിച്ചത്.
പുതിയ പഞ്ചാബ് ഉണ്ടാകണമെങ്കിൽ അതിന് ആവശ്യം നല്ലൊരു മുഖ്യമന്ത്രിയെയാണ്. ആ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് ജനങ്ങളാണ്. മുകളിലുള്ളവർ അവരുടെ താളത്തിനൊത്ത് ‘ത ത തെയ്യ’ തുള്ളുന്ന ദുർബ്ബലരായവരെ മുഖ്യമന്ത്രി ആക്കാനാണ് ആഗ്രഹം. നിങ്ങൾക്ക് അങ്ങനെ ഒരാളെയാണോ നേതാവായി വേണ്ടത് എന്നും സിദ്ധു ജനങ്ങളോട് ചോദിച്ചു.
സത്യസന്ധരേയും വിശ്വസിക്കാൻ പറ്റുന്നവരെയും മാത്രമേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ പാടുള്ളു എന്നും സിദ്ധു ഉപദേശിച്ചു. അഴിമതിയുടെയും മാഫിയയുടെയും ഭാഗമായ ഒരാളെ മത്സരിപ്പിച്ചാൽ ജനങ്ങൾ നിങ്ങളെ ഒരിക്കലും തെരഞ്ഞെടുക്കില്ല. മണൽ മാഫിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ ബന്ധു അറസ്റ്റിലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധുവിന്റെ വിമർശനം. ഒരു സ്ഥാനാർത്ഥി മാഫിയയെ സംരക്ഷിക്കുന്ന നേതാവായാൽ അയാൾക്ക് എങ്ങനെ അഴിമതി ഇല്ലാതാക്കാൻ സാധിക്കുമെന്നും സിദ്ധു ചോദിച്ചു.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ഛന്നിയും സിദ്ധുവും തമ്മിലാണ് മത്സരം നടക്കുന്നത്. പ്രവർത്തകർക്കിടയിൽ ടെലി വോട്ടിങ് രീതിയിലൂടെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുകയെന്ന് സൂചനയുണ്ട്. ഛന്നിയെ മത്സരിപ്പിക്കാനാണ് സാദ്ധ്യതയെന്ന് സൂചനകളും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിദ്ധു ഹൈക്കമാന്റിനെതിരെ തുറന്നടിച്ചത്. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തതോടെ പഞ്ചാബ് കോൺഗ്രസിൽ തുറന്ന പോര് കനക്കുകയാണ്.
Comments