ദുബായ് : യുഎഇയിൽ കഴിഞ്ഞ ദിവസം ബഹുനില കെട്ടിടങ്ങളിൽ നിന്ന് വീണ് രണ്ട് കുട്ടികൾ മരിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി അധികൃതർ. ബാൽക്കണിയിലേക്കുള്ള വാതിലുകളും ഫ്ലാറ്റിന്റെ ജനാലകളും കൃത്യമായി അടക്കണമെന്നും അശ്രദ്ധ പാടില്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു. മാതാപിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
2012 നും 2022 നും ഇടയിൽ യുഎഇയിൽ 30 ലധികം കുട്ടികൾ ജനാലകളിൽ നിന്നോ ബാൽക്കണിയിൽ നിന്നോ വീണ് മരിച്ചെന്നാണ് കണക്കുകൾ. മാതാപിതാക്കളുടെ അശ്രദ്ധയും ബാൽക്കണിയിലോ ജനാലകൾക്ക് സമീപമോ ഉള്ള ഫർണിച്ചറുകളുടെയും വിവിധ വസ്തുക്കളുടെ സാന്നിധ്യവുമാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. ബാൽക്കണികളുടെ വാതിൽ അലക്ഷ്യമായി തുറന്നിടുകയും കൈവരികളുടെ സമീപം ചെടിച്ചട്ടികളും മറ്റ് ഫർണിച്ചറുകളും വെക്കുന്നതുമാണ് അപകടത്തിലേക്ക് നയിക്കുന്നത്.
ആരുടെയും ശ്രദ്ധയിൽപ്പെടാതെ ബാൽക്കണികളിലേക്കെത്തുന്ന കുട്ടികൾ ഇത്തരം വസ്തുക്കളിൽ കയറുമ്പോഴാണ് ദുരന്തം സംഭവിക്കുന്നത്. അഴികളില്ലാത്ത ജനാലകളാണ് എല്ലാ ഫ്ലാറ്റുകളിലുമുള്ളത്. ഇതിന് സമീപം വെക്കുന്ന വസ്തുക്കളിൽ കയറിയും കുട്ടികൾ താഴേക്ക് വീണു അപകടം സംഭവിക്കുന്നു. കുട്ടികൾ അബദ്ധത്തിൽ വീഴുന്നത് തടയാൻ ജനലുകളിൽ അഴികളോ വിൻഡോ ബമ്പറുകളോ സ്ഥാപിക്കണമെന്നും ഫർണിച്ചറോ കളിപ്പാട്ടങ്ങളോ ജനലിന് സമീപത്ത് നിന്ന് മാറ്റിവെക്കാനും പോലീസ് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ഷാർജയിൽ രണ്ടിടങ്ങളിലായി പത്തും എട്ടും വയസ്സുള്ള രണ്ടു കുട്ടികളാണ് ബഹു നിലകെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്.
Comments