ഛണ്ഡീഗഡ് : പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന് വൻ തിരിച്ചടി നൽകിക്കൊണ്ട് രാഹുൽ ഗാന്ധി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. നിലവിലുള്ള മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ലുധിയാനയിൽ നടന്ന വെർച്വൽ റാലിയിൽ വച്ച് രാഹുൽ ഗാന്ധിയാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ജനങ്ങളാണ് ഛന്നിയെ തെരഞ്ഞെടുത്തത് എന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെടുന്നത്.
നവജ്യോത് സിംഗ് സിദ്ധുവിന്റെ അവസാന പ്രതീക്ഷയും തകർത്തുകൊണ്ടാണ് പാർട്ടി ഹൈക്കമാന്റ് നിർണായക തീരുമാനം സ്വീകരിച്ചത്. ഛന്നി പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വരുന്നത് എന്നും അതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചത് എന്നും രാഹുൽ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ എല്ലാ തീരുമാനങ്ങളും താൻ അംഗീകരിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സിദ്ധു പറഞ്ഞു. തനിക്ക് അധികാരം തന്നാൽ മാഫിയ ഇല്ലാതാക്കുമെന്നും തന്നില്ലെങ്കിൽ പുഞ്ചിരിയോടെ നടന്നുപോകുമെന്നും സിദ്ധു പറഞ്ഞു. നേരത്തെ മണൽ മാഫിയയുമായി ബന്ധപ്പെട്ട കേസിൽ ഛന്നിയുടെ അടുത്ത ബന്ധു പിടിയിലായിരുന്നു. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് സിദ്ധു ഇക്കാര്യം അറിയിച്ചത്.
തുടർന്ന് ഛന്നി എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ട് രംഗത്തെത്തി. ഈ യുദ്ധം തനിക്ക് ഒറ്റയ്‌ക്ക് പൊരുതാനാകില്ലെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും ഛന്നി പറഞ്ഞു. ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തത്. ഈ സ്ഥാനത്തിന് വേണ്ടി സിദ്ധുവും ഛന്നിയും പരസ്യമായ പോരാട്ടവും നടത്തിയിരുന്നു. ഛന്നിയുടെ കുടുംബം മാഫിയയിൽ മുങ്ങി നിൽക്കുകയാണെന്ന് സിദ്ധു തുറന്നടിച്ചിരുന്നു. കള്ളവും കപടതയുമുള്ള ഒരു നേതാവിന് ഒരിക്കലും പഞ്ചാബ് ഭരിക്കാൻ സാധിക്കില്ലെന്നും സിദ്ധു പറഞ്ഞു. എന്നാൽ പഞ്ചാബിലെ ജനങ്ങളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നാണ് ഛന്നി പറഞ്ഞത്.
കോൺഗ്രസിനുള്ളിൽ ഭിന്നത നിലനിൽക്കുന്നതും അമരീന്ദർ സിംഗിന്റെ രാജിയും പാർട്ടിക്ക് വൻ തിരിച്ചടിയായിരുന്നു. സിദ്ധുവിന് ജനപിന്തുണ കുറഞ്ഞുവെന്ന കണ്ടെത്തലിനെ തുടർന്നാണ് രാഹുൽ ഗാന്ധി ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
Comments