ന്യൂഡൽഹി :കൊറോണ പ്രതിരോധ വാക്സിനായ സ്പുട്നിക് ലൈറ്റ് സിംഗിൾ ഡോസ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. രാജ്യത്ത് ഉപയോഗ അനുമതി ലഭിക്കുന്ന ഒമ്പതാമത്തെ കൊറോണ വാക്സിനാണിത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണയ്ക്കെതിരെയുള്ള രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് സ്പുട്നിക് വാക്സിന് വേണ്ടി അനുമതി തേടിയത്. റഷ്യയിലെ ഗമാലിയ സെന്ററിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.
ഡെൽറ്റയ്ക്കെതിരേ വാക്സിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റ് വാക്സിനുകൾക്ക് ബൂസ്റ്ററായി സ്പുട്നിക് ലൈറ്റിന്റെ പരീക്ഷണങ്ങൾ നടത്താൻ കമ്പനി അനുമതി തേടിയിട്ടുണ്ട്.
ഒറ്റ ഷോട്ട് സ്പുട്നിക് ലൈറ്റിന് മറ്റ് പല വാക്സിനേക്കാളും ഉയർന്ന ഫലമുണ്ടെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഎഫ്) സിഇഒ കിറിൽ ദിമിട്രീവ് പറഞ്ഞിരുന്നു. ഹ്യൂമൻ അഡിനോവൈറസ് സെറോടൈപ്പ് 26 അടിസ്ഥാനമാക്കിയുള്ള സ്പുട്നിക് ലൈറ്റ് വാക്സിനാണ് സ്പുട്നിക് v വാക്സിനിലെ ആദ്യ ഘടകം. കൊറോണ വൈറസിനെതിരെ 93.5 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്നാണ് കമ്പനിയുടെ അവകാശവാദം.
Comments