കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന് സി കാറ്റഗറിയിലെ ജില്ലകളിൽ സിനിമ തീയറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. നിലവിലെ കൊറോണ സാഹചര്യം വിലയിരുത്താൻ കഴിഞ്ഞ ദിവസം അവലോകന യോഗം ചേന്നിരുന്നു. ഇതിനെ തുടർന്നാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.
സർക്കാർ തീരുമാനം അറിഞ്ഞ ശേഷം ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് പരിഗണിക്കുന്നതിൽ ആദ്യ കേസായിരിക്കും തീയറ്റർ ഉടമകളുടെ ഹർജി. അതേസമയം, തീയറ്ററുകൾ തുറക്കില്ലെന്നും, തുറന്നാൽ രോഗവ്യാപനം കൂടുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ അടച്ചിട്ട എസി ഹാളിനുള്ളിൽ രണ്ട് മണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് അപകടകരമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ മാളുകൾക്ക് അടക്കം ഇളവുകൾ നൽകിയിട്ടും, തീയറ്ററുകൾ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്.
ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന സർക്കാർ ഉത്തരവാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തീയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ ആവശ്യം. അതേസമയം, കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ നിലവിലെ സാഹചര്യം തീയറ്റർ ഉടമകൾ മനസിലാക്കണമെന്നാണ് കോടതി പറഞ്ഞത്. കൊറോണ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തീയറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.
Comments