ജെഎൻയു: രാജ്യത്തെ മികച്ച സർവ്വകലാശാലകളിലൊന്നായ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ (ജെഎൻയു) പുതിയ വൈസ് ചാൻസലറായി പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ നിയമിച്ചു. ജെഎൻയുവിലെ ആദ്യ വനിതാ വൈസ് ചാൻസലറർ കൂടിയാണ് ശാന്തിശ്രീ. അഞ്ച് വർഷമായിരിക്കും കാലാവധി.
നേരത്തെ സാവിത്രി ബായ് ഫുലെ പൂനെ സർവ്വകലാശാലയിൽ പ്രൊഫസറായിരുന്നു ശാന്തിശ്രീ. ജെഎൻയു വൈസ് ചാൻസലറായി അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ എം ജഗദേഷ് കുമാർ ആക്ടിംഗ് വൈസ് ചാൻസലറായി ചുമതലകൾ നിർവഹിക്കുകയായിരുന്നു.ജഗദേഷ് കുമാറിനെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ചെയർമാനായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ജെഎൻയുവിലെ പുതിയ നിയമനം.
രാജ്യത്തെ രണ്ട് പ്രധാന കേന്ദ്ര സർവ്വകലാശാലകളിൽ രണ്ട് വനിതാ വൈസ് ചാൻസലർമാരെ നിയമിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ തീരുമാനത്തെയും വിദ്യാർത്ഥികൾ കൈയ്യടികളോടെ സ്വീകരിക്കുകയാണ്. പ്രൊഫസർ നജ്മ അക്തറിനെ ജാമിയ മില്ലിയ ഇസ്ലാമിയയുടെ വൈസ് ചാൻസലറായി നിയമിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെഎൻയു വൈസ് ചാൻസലറായി നിയമിച്ചിരിക്കുന്നത്.
പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലാണ് ജനിച്ചത്. തെലുങ്ക്, തമിഴ്, മറാത്തി, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, കന്നഡ, മലയാളം, കൊങ്കണി എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ള ശാന്തിശ്രീ ചെന്നൈയിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒന്നാം റാങ്കോടെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശാന്തിശ്രീ അന്നേ വിദ്യാഭ്യാസ മേഖലയ്‌ക്ക് മുതൽകൂട്ടായിരുന്നു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡിപ്ലോമയും,1983-ൽ മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ഹിസ്റ്ററി ആൻഡ് സോഷ്യൽ സൈക്കോളജിയിൽ ബിഎ ബിരുദവും കരസ്ഥമാക്കി . ബിരുദ പഠനത്തിൽ യൂണിവേഴ്സിറ്റി ഒന്നാം റാങ്കും സ്വർണ്ണ മെഡൽ ജേതാവും ആയിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജെഎൻയുവിൽ നിന്നാണ് പിഎച്ഡി പൂർത്തിയാക്കിയത്. പാർലമെന്റ് ആൻഡ് ഫോറിൻ പോളിസി ഇൻ ഇന്റർനാഷണൽ റിലേഷൻസ് തീസിസും അവതരിപ്പിച്ചിട്ടുണ്ട്.
Comments