ദുബായ്: വിദേശികളുടെ വിവാഹമോചന വ്യവസ്ഥകൾ പരിഷ്ക്കരിച്ച് അബുദാബി..വിവാഹ ബന്ധം വേർപ്പെടുത്തുകയും കുട്ടികളുടെ പരിപാലനത്തിനായി ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത സ്ത്രീകൾക്ക് നഷ്ടപരിഹാരം ഏർപ്പെടുത്തിയതാണ് ശ്രദ്ധേയമായ തീരുമാനം. ജോലി ഉപേക്ഷിച്ചതിനുള്ള കാരണം, നഷ്ടപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ, തുടങ്ങി ഒട്ടേറ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. ഉയർന്ന വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്നവർക്ക് നഷ്ടപരിഹാരത്തുക ഉയരും.ഇതാദ്യമായാണ് ഇത്തരമൊരു വ്യവസ്ഥ വിദേശികളായ വിവാഹ മോചിതർക്ക് ഏർപ്പെടുത്തുന്നത്
യുഎഇ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും അബുദാബി നിയമവകുപ്പ് ചെയർമാനുമായ ഷേക്ക് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇതു വരെ കോടതി നിശ്ചയിക്കുന്ന പ്രകാരം ഭർത്താവിന്റെ ശമ്പളത്തിന്റേയോ ആസ്തിയുടേയോ ഒരു പങ്കാണ് ഇത്തരക്കാർക്ക് ലഭിച്ചിരുന്നത്. വിവാഹ മോചനം, കുട്ടികളുടെ സംയുക്തമായ സംരക്ഷണം, വിവാഹ മോചനം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയ നിയമങ്ങളിലെ ആർട്ടിക്കിൾ 52 ആണ് ഭേദ ഗതി ചെയ്തിരിക്കുന്നത്.
അമുസ്ലീം കുടുംബ കോടതിയിൽ കക്ഷികളെ പ്രതിനിധാനം ചെയ്ത് വിദേശ അഭിഭാഷകർക്ക് വാദം നടത്താനും വ്യവസ്ഥയുണ്ട്. ഇതു വരെ സ്വദേശി അഭിഭാഷകർക്ക് മാത്രമാണ് അനുവാദം ഉണ്ടായിരുന്നത്. യുഎഇ സ്വദേശികൾക്ക് പുറമെ സൗദി അറേബ്യ, യമൻ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം മത വിഭാഗക്കാർക്ക് മാത്രമാണ് ശരിയത്ത് നിയമം ബാധകമാകുന്നത്. സുതാര്യമായ നിയമ വ്യവസ്ഥകളിലൂടെ ആഗോളസമൂഹത്തിൽ ജോലി ചെയ്ത് ജീവിക്കാനുള്ള മികച്ചയിടമാക്കി അബുദാബിയെ മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
Comments