ഇംഫാൽ: മണിപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സൈനിക നിയമം അപ്പാടെ എടുത്തുകളയുമെന്ന കോൺഗ്രസിന്റെ വാദത്തിനെതിരെ ബിജെപിയുടെ പരിഹാസം. മണിപ്പൂരിൽ സൈന്യം നടപ്പാക്കുന്നത് ദേശരക്ഷയാണെന്നും അഫ്‌സ്പയെ എതിർത്ത ഇറോൺ ഷാർമ്മിളയുടെ അവസ്ഥ ഒരു പാഠമാണെന്നും ബിജെപി നേതാക്കൾ ഓർമ്മിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇറോൺ ഷാർമ്മിള ഇതേ വിഷയം ഉന്നയിച്ചെങ്കിലും തോൽക്കുകയായിരുന്നു. ഇറോണിന് ആകെ ലഭിച്ചത് 90 വോട്ടുകൾ മാത്രമാണ്. കോൺഗ്രസ്സിന്റെ ഒക്രം ഇബോബി സിംഗ് 18000 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഇതേ വിഷയം കോൺഗ്രസ്സിനെ തിരിഞ്ഞുകൊത്തുമെന്നാണ് ബിജെപി സംസ്ഥാന ഘടകം പറയുന്നത്.
ഇന്നലെയാണ് കോൺഗ്രസ്സ് പ്രകടന പത്രിക പുറത്തിറക്കിയത്. ജനങ്ങളുടെ ക്ഷേമം മുൻനിർത്തി 30 വിഷയങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. കോൺഗ്രസ്സിനൊപ്പം ആറ് സംഘടനകളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മണിപ്പൂർ പ്രോഗസ്സീവ് സെക്യൂലർ അലയൻസ് എന്ന പേരിലാണ് സഖ്യം ഇത്തവണ ബിജെപിക്കെതിരെ മത്സരിക്കുന്നത്.
നാഗാസമൂഹങ്ങൾ മണിപ്പൂരിലേയും അസമിലേയും അരുണാചലിലേയും സമീപ നാഗാ ജനവാസ മേഖലകളെ ഒരുമിച്ച് ചേർത്ത് പ്രത്യേക രാജ്യമെന്നുള്ള അവകാശവാദവും ഇത്തവണ തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമാണ്. മണിപ്പൂരിലെ നാഗാ വിഷയത്തിൽ പക്ഷേ കോൺഗ്രസ്സ് താൽപ്പര്യം കാണിക്കാത്തതും ബിജെപി ആയുധമാക്കുകയാണ്.
Comments