ബംഗളൂരു: ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി ഇന്ന് ഉണ്ടായേക്കും. ഹിജാബ് നിരോധിച്ച കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ ഉഡുപ്പി ഗവ. പിയു കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിലാണ് വിധി. ഇന്നലെ ഇരുകൂട്ടരുടേയും വാദം കേട്ട കോടതി സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
യൂണിഫോം സംബന്ധിച്ച് ഭരണഘടന പറയുന്നത് എന്താണോ അത് അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. ഹിജാബ് ധരിക്കണമെന്ന് ഖുറാനിൽ ഏത് ഭാഗത്താണ് നിർദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. പ്രസ്തുത ഭാഗത്തിന്റെ പകർപ്പ് കോടതിയിലെ ലൈബ്രറിയിൽ നിന്നും ലഭ്യമാക്കാനും വായിക്കാനും പ്രതിഭാഗത്തോട് കോടതി ആവശ്യപ്പെട്ടു.
സ്‌കൂളുകളും കോളേജുകളും മതം ആചരിക്കാനുള്ള സ്ഥലങ്ങളല്ല, വിദ്യാഭ്യാസം നേടാനുള്ള സ്ഥലങ്ങളാണെന്നും അതിനാൽ ഇത്തരം ആവശ്യങ്ങൾ ഒഴിവാക്കണമെന്നും കർണാടക സർക്കാർ കോടതിയിൽ വാദിച്ചു. ഹിജാബിന് നിരോധനം ഏർപ്പെടുത്തിയത് മതസ്വാതന്ത്ര്യത്തിലുള്ള അവകാശത്തിനെതിരാണെന്നാണ് പെൺകുട്ടികൾ പറയുന്നത്.
കഴിഞ്ഞ മാസം ഉഡുപ്പി ജില്ലയിലെ ഗവൺമെൻറ് ഗേൾസ് പിയു കോളജിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ ആറ് വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പതിവിന് വിപരീതമായി വിദ്യാർത്ഥികൾ കോളേജിൽ ഹിജാബ് ധരിച്ച് എത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കോളേജിലെ ഒരു വിഭാഗം കുട്ടികൾ കാവി തലപ്പാവും ഷോളും അണിഞ്ഞ് കോളേജിലെത്തി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
Comments