സ്വയംസേവകർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണ്. സംഘത്തിന്റെ ആരംഭകാലം മുതലിന്നുവരെ ഉന്നതവും പ്രോജ്വലവും ഭവ്യവുമായ ഏകലക്ഷ്യത്തെ മാത്രം മുൻനിർത്തിയാണവർ മുന്നേറുന്നത് എന്നതാണതിനു കാരണം. പരമ്പരയായുള്ള പ്രയാണമാണത്.
വൈയക്തികമായി ആ ജീവിതദൗത്യം നിലനിർത്തുകയെന്നത് ശ്രമകരമാണ്;
അതിന് യഥായോഗ്യമായ സന്നാഹവുമാവശ്യമാണ്. ലക്ഷ്യം ഉന്നതമാണെന്നതു കൊണ്ടു മാത്രമായില്ല, അതു പൂർത്തീകരിക്കുവാനുള്ള തയ്യാറെടുപ്പും വേണം. മനുഷ്യരുടെ ബലവും ബലഹീനതയും സംഘസ്ഥാപകൻ ആഴത്തിൽ മനസ്സിലാക്കിയിരുന്നു. ബലം ഉപയോഗപ്പെടുത്തുവാൻ ദൗർബല്യങ്ങൾക്കു പരിഹാരം കാണണം. അതിന്നാവശ്യമായ കാര്യങ്ങളെ സംഘകാര്യപദ്ധതിയിലുൾപ്പെടുത്തി. അതിൽ പ്രധാനമായ രണ്ടു ശക്തിസ്രോതസ്സുകളാണ് പ്രാർത്ഥനയും പ്രതിജ്ഞയും. ബലഹീനത തലയുയർത്തുമ്പോൾ അതിനെ തടഞ്ഞു നിർത്താനുപകരിക്കുന്നവയാണ് അവ രണ്ടും. ഇവ സ്വയംസേവകന്റെ ജീവിതയാത്രയിലെ കരുത്തിന്റെ ഭാണ്ഡമാണ്. അതിന്റെ ഗർഭത്തിൽ കുടികൊള്ളുന്ന ചൈതന്യം അനന്തമാണ്.
പ്രാർത്ഥന നാം നിത്യവും ചൊല്ലും. പ്രാർത്ഥനയിൽ ഈശ്വരനോട് ഗുണയാചനം നടത്തുന്നു. അത് ഈശ്വരാനുഗ്രഹമായി ലഭിക്കേണ്ടതാണ്. എന്നാൽ പ്രതിജ്ഞ ഒരിക്കൽ മാത്രം സ്വയം സ്വീകരിക്കുന്ന ധർമ്മമാണ്. അത് സ്വന്തം സങ്കല്പത്തിനനുസരിച്ചാണ്. ലക്ഷ്യത്തിലേയ്‌ക്ക് അടിപതറാതെ മുന്നേറാൻ നാം ഉള്ളിന്റെയുള്ളിൽ വാർത്തൊരുക്കുന്ന ആ സങ്കല്പമനിവാര്യമാണ്. കാരണം ജീവിതം കണ്ടകാകീർണ്ണമാണ്. ഇത്തരമൊരു ആത്മദൗത്യസ്വീകരണം ലക്ഷ്യപ്രയാണത്തിനിടയിൽ നമ്മെ ഭയപ്പെടുത്തുകയോ വ്യതിചലിപ്പിക്കുകയോയില്ല.
സാധാരണക്കാരായവരെക്കൊണ്ട് അസാധാരണമായ സംഘടന കെട്ടിപ്പടുക്കുവാൻ ഡോക്ടർജി ഇച്ഛിച്ചു. അതിന്റെ മൂലരൂപമാണ് ശാഖ. ആ കാര്യപദ്ധതിയിലൂടെ വാർത്തെടുക്കപ്പെടുന്ന രാഷ്‌ട്രസേവകരിൽ ആജന്മം പ്രവർത്തിക്കുന്ന കർമ്മധീരരായ വ്രതധാരികളെ പോഷിപ്പിക്കാനുള്ള ഉപപദ്ധതിയാണു പ്രതിജ്ഞ. നാം പ്രതിജ്ഞിതരാകുന്നത് സർവ്വശക്തനായ പരമേശ്വരനെ മുൻനിർത്തിയാണ്; അതിനാൽ ആ പ്രതിജ്ഞാപാലനം സദാപി നിരീക്ഷണവിധേയമാണ്.
ഈശ്വരനെക്കൂടാതെ പൂർവ്വികരെയും പ്രതിജ്ഞാമുഹൂർത്തത്തിൽ നാം സ്മരിക്കുന്നു.
അവരതിനു യോഗ്യരാണ്. ഭാവാത്മകമായ പൂർവ്വികസമ്പത്ത് ഭാരതത്തിനുണ്ട്. “നമ്മുടെയൊക്കെ പൂർവ്വികർ ഏതെങ്കിലുമൊരു ഋഷിയായിരിക്കും. പാശ്ചാത്യരുടേത് കാട്ടുകൊള്ളക്കാരും കടൽക്കൊള്ളക്കാരുമാണ്. അവരാകട്ടെ അതിൽ അഭിമാനിക്കുന്നവരും…” എന്ന് സ്വാമി വിവേകാനന്ദൻ പറയുന്നു. പൂർവ്വികരെപ്പറ്റിയുള്ള അറിവും അതിൽ നിന്നുളവാകുന്ന അഭിമാനവുമുണ്ടെങ്കിൽ നമുക്ക് തലയുയർത്തി നടക്കാം. അത് നമ്മളിലേയ്‌ക്ക് കൂടുതൽ ആത്മശക്തിയെ പ്രസരിപ്പിക്കുന്നു. അത് കൂടുതൽ ഉത്തരവാദിത്തവുമേല്പിക്കുന്നു.
പൂർവ്വികരുടെ മഹിമയെ തന്നിലൂടെ നിലനിർത്തുക എന്നതാണ് നമ്മുടെ കടമ.
ഹിന്ദുധർമ്മം പവിത്രമാണ്. സ്വജീവിതാചരണമാണതിന്റെ പ്രചരണപദ്ധതി. ഭാരതീയ ജനതയും സംസ്കാരവും ആയുധശക്തികൊണ്ടോ സൈനികശക്തികൊണ്ടോ വളർന്നതല്ല.
ഒരു പൂവ് വിടരുന്നതുപോലെ സ്വാഭാവികമായിട്ടാണ് ഹിന്ദുധർമ്മം പ്രചരിച്ചത്. ധർമ്മത്തിന്റെ ലക്ഷ്യം താഴെത്തട്ടിലുള്ളവരെ ഉണർത്തിയുയർത്തലാണ്. അജ്ഞതാഗഹ്വരങ്ങളിൽ നിന്ന് വിജ്ഞാനഗോപുരം പണിതുയർത്തുവാനും പ്രാകൃതത്വത്തിൽ നിന്ന് പരിഷ്കൃതനെ പരുവപ്പെടുത്തുവാനും അതിനു കഴിയും. ഈ ധർമ്മസംസ്കാരാദികൾ ജീവിതത്തിൽ വിളങ്ങണം. ഇതിനെ സംരക്ഷിക്കുന്നതിനായാണ് പ്രതിജ്ഞ ചെയ്യുന്നത്. അത്തരം സമാജത്തെ സൃഷ്ടിച്ചു സംരക്ഷിച്ചു വൈഭവഗതിയിലേയ്‌ക്കാനയിക്കലാണ് സംഘടനാദൗത്യം.
ഈ രാഷ്‌ട്രത്തിന്റെ സർവ്വതോമുഖമായ ഉന്നതിയാണ് നമ്മുടെ ലക്ഷ്യം. സർവ്വതോമുഖമെന്നതിൽ ഭൗതികവും ആദ്ധ്യാത്മികവും വേർപിരിക്കാനാവാത്തവിധം ഇഴചേർന്നിരിക്കുന്നു. ഇത്തരത്തിലുള്ള സംഘചേതനയുടെ ഘടകമായി നാം വിലയം പ്രാപിച്ചിരിക്കുന്നു. അതിനാൽ നാമില്ലാതായാൽ സംഘവും അപൂർണ്ണം. തനമനധനാദികളേകി ആത്മാർത്ഥതയോടെ നാം ഈ ഈശ്വരീയകാര്യത്തെ ചുമലിലേറ്റി മുന്നേറുന്നു. നമ്മുടെ പൂർവ്വികർ പ്രതിസന്ധികളിൽ പതറാതെ അവരെടുത്ത പ്രതിജ്ഞയിലുറച്ചു നിന്നു ചിരഞ്ജീവികളായവരാണ്. സ്വയംസേവകജീവിതത്തിലൂടെ രാഷ്‌ട്രദുർഗ്ഗമായി പരിണമിച്ചു ചിരഞ്ജീവിയാകുവാൻ നമുക്കേവർക്കും സാധിതമാകട്ടെ.
ചരൈവേതി… ചരൈവേതി!
ഫെബ്രുവരി — 9
പരമേശ്വർജി
ശ്രദ്ധാഞ്ജലി ദിനം.
സമ്പാദനം : ആർ.സി സുഭാഷ്
Comments