കേദാർനാഥ്: രാജ്യത്തെവിടെ ഭരിച്ചാലും അവിടെ വിഭജനവും വിഘടനവാദവും ഉണ്ടാക്കാനേ കോൺഗ്രസ്സിനാകൂ എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. അതേ സമയം വികസനം നടപ്പാക്കുന്ന കാര്യത്തിൽ ഗുണഭോക്താക്കളാരെന്നത് ബിജെപി നോക്കാറില്ലെന്നും നദ്ദ പറഞ്ഞു.
കോൺഗ്രസ് ഭരിച്ചിടത്ത് ഗ്രാമങ്ങളെ തമ്മിൽ തല്ലിച്ചു. ജാതികൾ പരസ്പരം പോരാടുന്നു. എന്തിന് സഹോദരന്മാരും ശത്രുക്കളാണ്. ജനസമൂഹങ്ങളെ എന്നും വോട്ടു ബാങ്കിനായി വിഭജിക്കലാണ് കോൺഗ്രസ് നയം. ബിജെപി എവിടേയും ആരുടേയും ജാതിചോദിച്ചിട്ടില്ല വോട്ട് തേടുന്നത്. ഉത്തരാഖണ്ഡ് നിവാസിയാണോ എങ്കിൽ ആ വ്യക്തിയുടെ ക്ഷേമം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നദ്ദ കേദാർനാഥിലെ യോഗത്തിൽ പറഞ്ഞു.
ബിജെപിയുടെ ഏതു സ്ഥാനാർത്ഥിയും സ്വന്തം നിലവാരത്തെക്കുറിച്ചും ഭരണത്തിന്റെ മികവിനെക്കുറിച്ചുമാണ് സംസാരിക്കുക. കോൺഗ്രസ്സ് നേതാക്കൾ എന്നെങ്കിലും അവരെന്താണ് സ്വയം ചെയ്തതെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ എന്നും നദ്ദ ചോദിച്ചു. ഉത്തരാഖണ്ഡിനെ പ്രളയ ദുരന്തം തകർത്തെറിഞ്ഞപ്പോൾ ദുരന്ത നിവാരണ ഫണ്ട് കൈക്കലാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ശ്രദ്ധയാണ് ഉത്തരാഖണ്ഡിനെ ഈ നിലയിൽ രക്ഷപെടുത്തിയതെന്ന് ജനങ്ങൾക്കറിയാം. അവർ അത് മറക്കില്ലെന്നും നദ്ദ പറഞ്ഞു.
Comments