തിരുവനന്തപുരം : കേരളത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് യുഎഇ ഭരണാധികാരികളെ ബോധ്യപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മുതൽ മുടക്കാൻ കൂടുതൽ സംരഭകർ താൽപര്യമറിയിച്ചിട്ടുണ്ട്. കേരളത്തിൽ മുതൽമുടക്കുന്ന നിക്ഷേപകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും നിക്ഷേപ ചർച്ചകൾക്കായി അബുദാബി ചേംബർ അധികൃതർ ഉടൻ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായ് യാത്രയ്‌ക്ക് ശേഷം കേരളത്തിൽ എത്തി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു പിണറായി വിജയൻ. നാലര മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കണ്ടത്.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി നൂറുദിന പരിപാടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നൂറുദിന പരിപാടിയുടെ ഭാഗമായി 1557 പദ്ധതികൾ നടപ്പാക്കും. നേരത്തെ പ്രഖ്യാപിച്ച നൂറ് ദിന പദ്ധതികൾ പൂർത്തീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളെ മുതൽ മെയ് 20 വരെയാണ് പദ്ധതി നടപ്പിലാക്കുക. മൂന്നു മാസത്തിനിടെ 1557 പദ്ധതികളാണ് സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്. മൂന്നു മേഖലകളിൽ സമഗ്രപദ്ധികളാണ് നടപ്പാക്കുക. ഇതിനായി 17,183 കോടി രൂപ വകയിരുത്തിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൻതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾ വിവിധ വകുപ്പുകൾ വഴി നടപ്പാക്കും. കെഫോൺ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകൾക്ക് വീതം സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. 30,000 സർക്കാർ ഓഫിസുകളിലും കെഫോൺ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 10,000 ഹെക്ടറിൽ ജൈവകൃഷി നടപ്പാക്കും. പിന്നാക്ക വികസന കോർപ്പറേഷൻ വഴി പ്രവാസികൾക്ക് റിട്ടേൺ വായ്പാ പദ്ധതി നടപ്പാക്കും. 20,000 വീടുകളും മൂന്നു ഭവനസമുച്ചയങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് കൊറോണ മൂന്നാം തരംഗം എത്തിയത് കൂടുതൽ തീവ്രതയോടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷനിൽ കൈവരിച്ച മുന്നേറ്റം ഈ സാഹചര്യം ഗുരുതരമാക്കിയില്ല. രോഗികളുടെ എണ്ണം കുറഞ്ഞാലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments