മഹാജ്ഞാനത്തിന്റെ ഉത്തുംഗകൈലാസത്തിൽ വിരാജിച്ച കർമ്മയോഗി ആദരണീയ പി. പരമേശ്വർജി വിടവാങ്ങിയിട്ട് രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു . ഗൗരവപ്രകൃതമുള്ള സ്വയംസേവകനും പ്രചാരകായും ജീവിച്ചപ്പോഴും , ആന്തരികമായ രാജപാതയിലൂടെ ചരിച്ച ആർദ്രചിത്തനായ മനുഷ്യസ്നേഹിയായിരുന്നു പരമേശ്വർജി. വായിച്ചും അറിഞ്ഞും മനസ്സിലാക്കിയതിനേക്കാൾ ഉപരി വളരെ വൈയക്തികമായ ഒരു ജീവിതാനുഭവം അദ്ദേഹത്തെക്കുറിച്ച് എനിക്കുണ്ട്.
സംഘത്തിന്റെ ആശയാദർശങ്ങളെ ഉൾക്കൊള്ളുവാൻ അന്വേഷണങ്ങളും പഠനങ്ങളുമായി അലച്ചിൽ തുടരുന്ന കാലം. സംഘം എന്ന പ്രവാഹം എന്റെ സിരകളിൽ ഉറഞ്ഞു തുടങ്ങിയ ഇരുപതിനോടടുത്ത ആ പ്രായത്തിൽ പരമേശ്വർജി എന്ന മഹാത്മാവിനെ സംഘപ്രസ്ഥാനത്തിന്റെ പ്രഥമഗണനീയസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിത്വമായും പത്രത്താളുകളിൽ മിക്കപ്പോഴും അച്ചടിച്ചുവരുന്ന ഉദ്ധരണികളുടെയോ എഴുത്തുകളുടെയോ താഴെ പ്രൗഢഗംഭീരമായി വിളങ്ങുന്ന പേരായും മാത്രമേ ഞാൻ മനസ്സിലാക്കിയിരുന്നുള്ളൂ. പിന്നീട്, ആദ്ധ്യാത്മികവിഷയങ്ങളിൽ ഉചിതമായ ഇടപെടലുകൾ നടത്തുന്ന സാത്വികനായും സമരരംഗങ്ങളിൽ തീക്കനൽ വിളയിപ്പിക്കുന്ന ശൗര്യമുള്ള വാഗ്മിയായും ശ്രീരാമകൃmahaഷ്ണമിഷനുമായി അടുത്ത ബന്ധം പുലർത്തിയ സ്വാമി ആഗമാനന്ദയുടെ പ്രിയശിഷ്യനായും ഗുരുജിയുടെ ആജ്ഞപ്രകാരം മുഴുവൻസമയ പ്രചാരകനായും അദ്ദേഹം എനിക്ക് അപ്രാപ്യമായ മൂർദ്ധന്യത്തിൽ തലയെടുപ്പോടെ സ്ഥാനംപിടിച്ചു.
അകലങ്ങളിൽ നിന്ന് മഹാത്മാക്കളെ ദർശിക്കുന്നതിന്റെ കൗതുകത്തോടെ പരമേശ്വർജിയെയും അദ്ദേഹത്തിന്റെ സമർപ്പിതജീവിതത്തെയും ഞാൻ നോക്കിക്കണ്ടു. അതിനിടെയാണ് വിശേഷപ്പെട്ട ആ അവസരം എന്നെത്തേടി വന്നത്. കണ്ണിന്റെ ശസ്ത്രക്രിയയ്‌ക്ക് ശേഷം വിശ്രമിക്കുന്ന പരമേശ്വർജിയുടെ സഹായിയായി ഒപ്പം നിൽക്കണം. എന്റെ പ്രസ്ഥാനം എന്നെ ഏൽപ്പിച്ച ദൗത്യം ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും അൽപ്പം ആശങ്കയോടെയും ഏറ്റെടുത്തു. നവോത്ഥാനഗതിയെ നിയന്ത്രിക്കുവാൻ പോന്ന തത്വസംഹിതകളെയും ചിന്താഗതികളെയും ആത്മാവിൽ കുടിയിരുത്തിയ വ്യക്തിയുടെ സമീപത്തേക്കാണ് ഞാൻ നിയോഗിക്കപ്പെടുന്നത് . ആ ജീവിതവും അതിന്റെ ക്രമങ്ങളും അടുത്തുനിന്ന് കാണാനും പഠിക്കുവാനും പകർത്തുവാനുമുള്ള അവസരമാണതെന്ന് ആ ചെറുപ്രായത്തിൽ നന്നേ ചെറിയ ബോധ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും, ആകാശതാരകളെ മണ്ണിൽ കൊണ്ടുവന്ന് അക്ഷരങ്ങളാക്കി നൃത്തം ചെയ്യിച്ച സാക്ഷാൽ വയലാറിനെ കവിതാമത്സരത്തിൽ തോൽപ്പിച്ച തൂലിക പിടിച്ച ആ കരങ്ങളിൽ ഒന്ന് സ്പർശിക്കുവാനോ മൗനങ്ങളുടെ ഇടവേളകളിൽ വാർന്നു വീഴുന്ന മൊഴിരത്നങ്ങളെ പെറുക്കിയെടുക്കുവാനോ പ്രസ്ഥാനം എന്നെ വിശ്വസിച്ചേൽപ്പിക്കുന്ന ചുമതല ഔചിത്യപൂർവം നിർവഹിക്കാനോ ഒക്കെ ഉദ്ദേശിച്ചാണ് ഞാൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോയത്. അദ്ദേഹം പറയുന്ന പ്രസ്താവനകളുടെ അന്തരാർത്ഥങ്ങളെ ഗ്രഹിക്കുവാൻ പണിപ്പെടുന്ന നിസ്സാരനായ ഞാൻ അദ്ദേഹത്തിന്റെ പ്രബന്ധകനായി അവിടെ ചെന്നെത്തി. കാലം കാത്തുവച്ച ആ അസുലഭ മുഹൂർത്തങ്ങളിൽ എന്റെ ചേതോവികാരം വിജ്ഞാനസാഗര പരപ്പിനെ കണ്ട് അന്ധാളിച്ചു നിൽക്കുന്ന നീന്തലറിയാത്ത ചെറുബാലകന്റേതായിരുന്നു.
അന്ന് സംസ്കൃതി ഭവൻ നിർമ്മിക്കപ്പെട്ടിട്ടില്ല. ഫോർട്ട് ഹൈ സ്കൂളിന്റെ അടുത്തുള്ള സമന്വയ ഭവന്റെ രണ്ടാം നിലയിലാണ് വിചാരകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ചുമരുകൾ നിറയെ പുസ്തകങ്ങൾ അടുക്കിയ ഒരു ഇടുങ്ങിയ മുറിയിലാണ് പരമേശ്വർജി താമസിച്ചിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ കണ്ണുകളിൽ മരുന്നൊഴിക്കുകയും പത്രം വായിച്ചു കേൾപ്പിക്കുകയും സമയത്തിന് ഭക്ഷണവും ദാഹിക്കുമ്പോൾ വെള്ളമെടുത്ത് നൽകുകയും ചെയ്യുന്ന ജോലിയാണ് എനിക്കുള്ളത്. മുറിയിലെ വീതി കുറഞ്ഞ കട്ടിലിൽ കിടക്കുന്ന അദ്ദേഹത്തിന്റെ അടുക്കൽ താഴെ പായയിലാണ് ഞാൻ കിടക്കുന്നത്. ഉറക്കത്തിൽ നിന്ന് ഉണരുന്ന പുലർക്കാലത്ത് ഭൂമിയിലെ ജ്ഞാനസൂര്യനെ കാണാൻ കഴിയുന്ന സൗഭാഗ്യത്തിൽ ഞാൻ മതി മറന്നു. തുടർച്ചയായി സംസാരിക്കുകയോ വിശേഷങ്ങൾ തിരക്കുകയോ ചെയ്യുന്ന പ്രകൃതമായിരുന്നില്ല അദ്ദേഹത്തിന്റേത്. മഹാമനീഷികൾ മൗനത്തിലൂടെ സംവദിക്കുന്നവരാണെന്ന് വായിച്ചറിഞ്ഞത് നേരനുഭവമായി അന്നെനിക്ക് .
സഞ്ചരിക്കുന്ന ഇടങ്ങളിലെല്ലാം പരമേശ്വർജി ഒപ്പം കൊണ്ടുപോകുന്ന ശ്രീരാമകൃഷ്ണദേവന്റെ ചിത്രവും അതിരാവിലെ അതിന് മുന്നിൽ അദ്ദേഹം നടത്തുന്ന പുഷ്പാർച്ചനയും എന്റെ ദിവസങ്ങളിലേക്ക് വിവേകാനന്ദദർശനങ്ങളുടെ സുഗന്ധം പരത്തി. ശ്രീരാമകൃഷ്ണമാർഗത്തിൽ ദീക്ഷ സ്വീകരിച്ച ആ മഹാനുഭാവൻ ചിക്കാഗോ പ്രസംഗത്തിന്റെ നൂറാം വാർഷികത്തിൽ അതേ വേദിയിൽ നിൽക്കുവാൻ കഴിയുന്ന വിധത്തിൽ സ്വാമി വിവേകാന്ദന്റെ ഊർജ്ജവും ആവേശവും ആദർശവും നെഞ്ചിലേറ്റിയിരുന്നതായി ഞാൻ കണ്ടറിഞ്ഞു. എല്ലാ ദിവസവും രാവിലെ പത്രം വായിക്കുന്ന ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നതിനാൽ ആ വിശ്രമകാലത്ത് പത്രം വായിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തവും ഞാൻ വഹിച്ചു. വാർത്തകൾ വായിച്ചു കൊടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മുഖമുദ്രയായി പല ചിത്രങ്ങളിലും നാം കാണുന്ന അതേ ശൈലിയിൽ കീഴ്‌ത്താടിയിൽ കയ്യൂന്നി മറ്റൊരു ദിക്കിലേക്ക് നോക്കിയിരിക്കും. ഞാൻ വായിക്കുന്നത് ശ്രദ്ധിക്കുന്നില്ലായിരിക്കുമോ എന്ന് ഞാൻ സംശയിക്കുന്നതിനിടെ അതങ്ങനെയല്ല ഇങ്ങനെ വായിക്കൂ എന്ന് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം തിരുത്തും. നാലു ദിവസങ്ങൾകൊണ്ട് വായിച്ചും കേട്ടുമറിഞ്ഞതിനേക്കാൾ വലിയ മനുഷ്യനാണ് അദ്ദേഹമെന്ന് ഞാൻ തിരിച്ചറിഞ്ഞു. യാത്ര പറയുന്ന ദിവസം അടുത്ത് ചെന്നപ്പോൾ കന്യാകുമാരിയിൽ പോയിട്ട് പോയാൽ മതി എന്ന് പറഞ്ഞ് സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കത്ത് അദ്ദേഹം എനിക്ക് നൽകി. വിവേകാനന്ദ കേന്ദ്രത്തിലേക്ക് അദ്ദേഹം പറഞ്ഞയച്ച അതിഥിയായി ഞാൻ ചെന്നു കയറി.
അദ്ദേഹത്തോടുള്ള ആദരവ് അവിടെ എന്നെ വരവേറ്റവരുടെ മിഴികളിൽ മുറ്റിനിന്നു. അത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുമ്പോൾ നാലു ദിവസം ഒപ്പമുണ്ടായിരുന്നപ്പോൾ അദ്ദേഹം പ്രകടിപ്പിക്കാതിരുന്ന സ്നേഹത്തിന്റെ ഇളം തെന്നൽ കന്യാകുമാരി പീഠത്തിൽ വച്ച് എന്നെ തലോടി … ഭഗവാൻ ശ്രീപരമേശ്വരന്റെ തിരുജട പോലെ തോന്നിച്ച അലസമായ കൈപ്പടയിൽ എന്നെ പരിഗണിച്ച് നൽകിയ കത്ത് എന്നോടുള്ള കരുതലിന്റെ മുദ്രയായി തീരശിലയിൽ ഏകനായിരുന്നപ്പോൾ ഞാൻ ഉൾക്കൊണ്ടു … നാലുദിവസം കൊണ്ട് നാലുയുഗങ്ങളുടെ ജീവിതനേരുകളെ കരസ്ഥമാക്കിയാണ് ഞാൻ തിരികെപ്പോന്നത്. അടിയന്തിരാവസ്ഥ കാലത്ത് ജയിൽശിക്ഷ അനുഭവിച്ച പോരാളിയെയും ജീവത് ശാസ്ത്രമായ ഭഗവത് ഗീതയുടെ പരമാരാധകനെയും ഒരാളിൽക്കണ്ട് ഒട്ടനവധി ചോദ്യചിഹ്‌നങ്ങളുമായി എന്റെ വഴി പിന്നെയും നീണ്ടു.
പിൽക്കാലത്ത്, സംഘശിബിരങ്ങളിൽ വച്ച് അനവധി തവണ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുവാനും ലേഖനങ്ങളും പുസ്തകങ്ങളും വായിക്കുവാനും കഴിഞ്ഞു. ജനം ടി വി യിൽ എത്തിയശേഷം ഔദ്യോഗിക ആവശ്യങ്ങൾക്കായി കാര്യാലയത്തിൽ പോകുമ്പോഴൊക്കെ അദ്ദേഹത്തെ കാണാൻ ശ്രമിക്കുമായിരുന്നു. ദണ്ഡനമസ്കാരം ചെയ്യുവാൻ തുടങ്ങുമ്പോഴൊക്കെ തടുത്തുകൊണ്ട് സ്നേഹത്തോടെ അദ്ദേഹം എന്റെ കൈയിൽ പിടിച്ചു. മൺമറയുന്നതിന് ഏതാനും നാൾ മുൻപ് പരമേശ്വർജിയെ കാണാൻ ഞാൻ ചെന്നു. ആരാണ് വന്നതെന്ന് അറിയിക്കാൻ വളരെയുറക്കെ എന്റെ പേരും ഒപ്പം ജനം ടി വി യിൽ നിന്ന് എന്നു കൂടി പറഞ്ഞു. പേര് മനസ്സിലായോ എന്ന് വ്യക്തമല്ല പക്ഷെ, സമാനമായ ആശയങ്ങളുമായി പ്രവർത്തിക്കുന്ന ജനം ടി വി എന്ന നാമം ആ മുഖത്തുണ്ടാക്കിയ പ്രഭ എനിക്ക് കാണാനായി. വിസ്മൃതിയിലേക്ക് കാലവും കാഴ്ചയും മറഞ്ഞുപോയ അവസാനകാലത്തും തന്റെ പ്രസ്ഥാനവും അതിന്റെ സരണികളും അദ്ദേഹത്തിന്റെ ബുദ്ധിയിൽ ശേഷിച്ചിരുന്നുവെന്ന് എനിക്ക് തോന്നി …
2002 ൽ മാതാ അമൃതാനന്ദമയിയുടെ ജന്മദിനദിവസത്തിൽ വള്ളിക്കാവിലെ അമൃതകീർത്തി പുരസ്കാരസമർപ്പണ വേദി. വിദേശികളും സ്വദേശികളുമായ പതിനായിരക്കണക്കിന് ആളുകൾക്കിടയിൽ കാഴ്‌ച്ചക്കാരിൽ ഒരാളായി ഞാനുമുണ്ടായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയശേഷം നടത്തിയ നന്ദിപ്രസംഗത്തിലൂടെ തന്നെ വളർത്തിയ സംഘത്തിനും ഗുരുജിക്കും അമൃതകീർത്തി സമർപ്പിച്ചു. കാണികൾക്കിടയിൽ വല്ലാത്തൊരു തിരയിളക്കമുണ്ടായി. ആവേശത്തിന്റെ ശ്യംഗോന്നതിയിൽ നിന്നും ഉയർന്ന ഭാരത് മാതാ കീ ജയ് വിളികൾ അവിടമാകെ പ്രതിധ്വനിച്ചു. അമ്മ അമൃതാനന്ദമയിയുടെ കൺകോണിൽനിന്നും അഭിമാനത്തിന്റെയും ആദരവിന്റെയും തിളക്കം പടർന്നു. ഇതിനൊക്കെ സാക്ഷിയായി നിന്ന എനിക്ക് വിവരിക്കാനാകാത്ത ഒരു അനുഭൂതിയാണുണ്ടായത്.
സംഘദർശനം ആൾരൂപം പൂണ്ട പരമേശ്വർജി ചരിക്കുന്ന അതേ മാർഗത്തിലൂടെയാണല്ലോ ഞാനും നയിക്കപ്പെടുന്നത് . എന്റെ കണ്ണുകളിൽ നിന്നും ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞൊഴുകി. എന്റെ ചിന്തകൾ വള്ളിക്കാവിലെ വേദികയും അതിർത്തികളും കടന്ന് എങ്ങോട്ടൊക്കെയോ നീങ്ങി. ഞാൻ എത്തിച്ചേർന്നത് ചരിത്രത്താളുകളിൽ മങ്ങാത്ത മായാത്ത അടയാളങ്ങളായ ദേശപൂജകരുടെ സ്മരണയിലേക്കാണ് … അവരുടെയൊക്കെ ഓജസ്സും തേജസ്സും ആത്മാവിലാവാഹിച്ച സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധികസാന്നിധ്യമാണ് പരമേശ്വർജിയെന്ന് ഹൃദയം തുളുമ്പി. ഗുരുജി എന്ന മഹാവൃക്ഷത്തിന്റെ തണലിൽ ആ സ്നേഹ ലാളനകൾ ഏറ്റുവളർന്ന പരമേശ്വർജിക്ക് സംഘം കഴിഞ്ഞേ മറ്റെന്തും ഉണ്ടായിരുന്നുള്ളൂ – സ്വജീവിതം പോലും …
ഭാരതീയദർശനങ്ങളിൽ ആഴത്തിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹത്തിന് സംസ്കാരിക- സാമൂഹിക സംഘടനകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ ഇ.എം.എസുമായി നടത്തിയ പൊതുസംവാദങ്ങളും ശ്രീരാമജന്മഭൂമി പ്രക്ഷോഭകാലത്ത് എഴുതപ്പെട്ട രാമന്റെ ദുഃഖത്തെ പ്രതിരോധിച്ച രാമന്റെ പുഞ്ചിരിയും കേരളരാഷ്‌ട്രീയരംഗത്ത് വേറിട്ടതും അനന്യവുമായ മാതൃകകളായി – തലമുറകൾക്ക് പകർത്തുവാനുള്ള വരേണ്യവും വന്ദ്യവുമായ എതിർപ്പുകൾ.
വിചാരകേന്ദ്രത്തിന്റെ ഒരു പരിപാടിയുടെ ഉദ്ഘാടനസഭയിൽ വച്ച് നാഗ്പൂരിൽ ഡോ. ഹെഡ്ഗെവാർ തുടങ്ങിയ രാഷ്‌ട്രസേവകനിർമ്മാണ ഫാക്ടറിയിലെ ഏറ്റവും മൂല്യമുള്ള ഉൽപ്പന്നമെന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന അദ്വാനിജി വാഴ്‌ത്തിയ പരമേശ്വർജി. സംഘശാഖകളിൽ മുഴങ്ങുന്ന ഗണഗീതങ്ങളിൽ മിക്കതും പരമേശ്വർജിയുടേതാണ്. എങ്ങും പേര് രേഖപ്പെടുത്താൻ തത്‌പരരല്ലാത്ത സ്വയംസേവകവൃന്ദം – അവരുടെ പ്രവർത്തനവും വീക്ഷണവും പ്രമാണങ്ങളിലല്ല , മാനവഹൃദയങ്ങളിലാണ് അവർ രേഖപ്പെടുത്തിവയ്‌ക്കുന്നത്. ശ്രീ അരബിന്ദോയുടെ സാവിത്രി എന്നും പാരായണം ചെയ്തിരുന്ന പരമേശ്വർജി ഒരു മഹർഷി ജന്മമായിരുന്നു.
എതിർക്കുന്നവനെക്കൊണ്ടു പോലും ഋഷിതുല്യജീവിതം എന്ന് വിളിപ്പിച്ച അദ്ദേഹത്തെ കാവിയുടുക്കാത്ത സംന്യാസി എന്നാണ് സ്വാമി ചിന്മയാനന്ദൻ വിശേഷിപ്പിച്ചത്. നാം ജീവിക്കുന്ന കാലത്തെ, ഈ നൂറ്റാണ്ടിലെ , ഒരു പക്ഷെ ഈ സഹസ്രാബ്ദത്തിലെ ഏറ്റവും മഹാനായ രാഷ്‌ട്രസ്നേഹി പി. പരമേശ്വർജിയാണെന്നതിൽ തർക്കമില്ല. ‘ഐക്യമന്ത്രം താരകം , ഉച്ചരിക്കുക മന്ത്രമിതു നാം , സഞ്ചരിക്കുക മാർഗമിതിൽ നാം … ‘ എന്ന് ചൊല്ലി ‘ഉന്നതോജ്ജ്വല ഹൈമഗിരിയിൽ വിജയധ്വജം’ ഉയർത്തുവാൻ പ്രേരണയാകുവാനും ‘ശ്രീശങ്കരന്റെ ജഗദ്ഗുരുത്വത്തിന്റേയും തുഞ്ചന്റെ കാവ്യതത്വത്തിന്റേ ‘യും പൊരുളറിഞ്ഞ് കവിതകളെഴുതുവാനും ഒരേയൊരു പരമേശ്വർജിയേ നമുക്കുണ്ടായിരുന്നുള്ളൂ .
നാഗ്പ്പൂരിലെ ഡോക്ടർജിയുടെ സ്മൃതിമണ്ഡപത്തിന് മുന്നിലിരുന്ന് ‘ഇതാണിതാണീ പാവനഭാരതഭൂ മാതാവിൻ ശ്രീകോവിൽ’ എന്ന് ചിന്തിക്കുവാനും പരമേശ്വർജിക്ക് മാത്രമേ കഴിയുകയുള്ളൂ. പാണ്ഡിത്യവും ഉപാസനയും ഗുരുത്വവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ കവിതകളുടെ ചൈതന്യം. ഒരു വരത്തിനു വേണ്ടി മാത്രം വ്രതമെടുത്തവരാണു നമ്മൾ എന്നെഴുതുമ്പോൾ സ്വാനുഭവത്തിന്റെ മഷിത്തെളിച്ചമാണ് തന്റെ വൈകാരികതയെ കോറിയിടാൻ അദ്ദേഹം ഉപയോഗിച്ചത്. ‘അമരമാകണമെന്റെ രാഷ്‌ട്രം വിശ്വവിശ്രുതി നേടണ’മെന്ന് അവസാനമിടിപ്പുവരെ പ്രാർത്ഥിച്ച അദ്ദേഹത്തിന്റെ വൈഭവം ഭാരതീയത ശേഷിക്കുന്ന കാലത്തോളവും സംഘകുടീരങ്ങളിൽ പരമേശ്വരഗീതങ്ങൾ ആലപിക്കപ്പെടുന്ന കാലത്തോളവും പ്രകീർത്തിക്കപ്പെടും …
അദ്ദേഹത്തിന്റെ വരികളിൽനിന്ന് കടം കൊണ്ടാൽ, ‘പിഞ്ചുകുഞ്ഞുങ്ങൾക്ക് കളിക്കൂട്ടാകാനും യുവതയ്‌ക്ക് മദം പൊട്ടുമ്പോൾ തളയ്‌ക്കാനും വയോവൃദ്ധർക്ക് അവശതയിൽ ഊന്നും താങ്ങുമാകാനും’ കഴിയുന്ന എന്റെ സംഘടന – അതിന്റെ ഉത്കർഷയ്‌ക്കായി ‘ആദർശദീപം തെളിക്കുകയും ആജന്മകാലം അത് കെടാതെ സൂക്ഷിക്കുക’യും ചെയ്ത ഭാരതത്തിന്റെ ദാർശനികൻ – അതായിരുന്നു പദ്മവിഭൂഷൺ ശ്രീ പി.പരമേശ്വരൻ ‘അമരപൂജിതപുണ്യചരിതയായ ഭാരതാംബ’യുടെ പരമ പൂജകനായ ക്രാന്തദർശി … ആ പുണ്യപാദങ്ങളിൽ പൂർണദണ്ഡനമസ്കാരം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ കന്യാകുമാരി യാത്രയ്‌ക്കിടെ എന്റെ മൂർദ്ധാവിൽ ചേർന്ന ആശിസ്സിന്റെ ധന്യസ്മരണയിൽ മഹാഗുരുവിന് ശ്രദ്ധാഞ്ജലി അർപ്പിക്കട്ടെ.
Comments